
തിരുവനന്തപുരം: 15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങൽ നടന്ന കരമനയിലെ കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ കുടുംബത്തിലുണ്ടായ ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ കരമന, കാലടി കുളത്തറയില്‍ കൂടത്തില്‍ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹതയുള്ളത്. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍, വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണമാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്.

ജയമാധവൻ്റെ മരണശേഷം ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുക. ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം നടത്തുക. ദുരൂഹ മരണങ്ങള്‍ നടന്ന കൂടത്തില്‍ കുടുംബത്തിൻ്റെ സ്വത്ത് തിട്ടപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ ആദ്യ നീക്കം. ഇതിനായി റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുമായി സഹകരിച്ച് അന്വേഷണം നടത്തും. സ്വത്ത് തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തത വരുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകും. ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയും അന്വേഷണ വിധേയമായി ചോദ്യം ചെയ്യും. കൂടത്തായി മാതൃകയില്‍ കൊലപാതകപരമ്പര നടന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും സാധ്യതയുണ്ട്.
