
കാസർകോട്: ജില്ലയിലെ വൻകിട വ്യവസായ സംരംഭങ്ങളുടെ ഇടമായ സീതാംഗോളി കിൻഫ്രയിലെ സ്വകാര്യ മാർബിൾ, ഗ്രാനൈറ്റ് വിപണികളിലെ മാന്ദ്യം വ്യാപാരികളെ ആശങ്കയിലാക്കുന്നു. ഒരുകാലത്ത് പ്രതാപത്തോടെ വിപണി കയ്യടക്കിയിരുന്ന കിൻഫ്രയിലെയും പരിസരങ്ങളിലെയും സ്വകാര്യ മാർബിൾ, ഗ്രാനൈറ്റ് സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും പറയുന്നു. ആകർഷകമായ വില ലഭിക്കാത്തതാണ് ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളെ ഉപഭോക്താക്കൾ കൈയൊഴിയാനിടയായത്.
ആഡംബരത്തിന് ഉപയോഗിക്കുന്ന നിലവാരമുള്ള ഗ്രാനൈറ്റ്, മാർബിൾ എന്നിവ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവയ്ക്ക് ഒരിക്കലും കിൻഫ്രയിൽ ആകർഷകമായ വിലക്കുറവ് ലഭിക്കാതിരുന്നതും ആവശ്യക്കാരെ അകറ്റാനിടയാക്കി. ദൂരസ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന കടുപ്പമേറിയ കരിങ്കല്ലുകൾ മുറിച്ചെടുത്ത് മിനുസപ്പെടുത്തി വിപണനത്തിനൊരുക്കിയിരുന്നത് ജില്ലയിൽ കിൻഫ്രയിൽ മാത്രമായിരുന്നു. എന്നാൽ ഇക്കാലത്ത് അതാർക്കും വേണ്ടാതായിരിക്കുന്നു.
രാജ്യത്ത് ജി.എസ്.ടി നികുതി നിയമം പ്രാബല്യത്തിലായതോടെ ആന്ധ്രപ്രദേശ്, രാജസ്ഥാൻ, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ഗ്രാനൈറ്റ് ശേഖരം കേരളത്തിലെത്തുന്നുണ്ട്. ഉൽപ്പന്നങ്ങളെ കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലാത്ത കെട്ടിട നിർമാതാക്കൾ പലപ്പോഴും വഞ്ചിതരാകുന്നുണ്ട്. ചില എൻജിനീയർമാരും ഇടനിലക്കാരും കമ്മീഷനായി പണം തട്ടിയെടുക്കുന്നുമുണ്ട്. ഇതോടെ ചെറുകിട വിതരണക്കാരും വർധിച്ചു.
ചില സ്ഥാപങ്ങൾ മത്സരിച്ചാണ് വില കുറയ്ക്കുന്നത്. ബ്രാൻഡഡും അല്ലാത്തതുമായ ടൈൽസുകളും വിപണിയിലുണ്ട്. ഡിജിറ്റൽ ടൈൽ, ആന്റി ഗ്രിഡ് ടൈൽ, ത്രീഡി ടൈൽ എന്നിവയ്ക്കും പ്രിയം ഏറിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും മാന്യമായ വിലയ്ക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ ഈ മേഖലയിലും ഏകീകൃത വിലനിലവാരം നടപ്പിൽ വരേണ്ടതുണ്ട്.