
കാസർകോട്: മാനവ ഐക്യത്തിന്റെ സന്ദേശമുയർത്തിയ സി.പി.ഐ (എം) ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും രാജ്യത്ത് ബി.ജെ.പി യും സംഘപരിവാറും വെല്ലുവിളികളുയർത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുസ്ലിങ്ങൾക്കും, ക്രിസ്ത്യാനികൾക്കും, പട്ടികജാതി- പട്ടികവർഗക്കാർക്കും, കമ്മ്യുണിസ്റ്റുകാർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമായി മാറി. ഇവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യൻ ഭരണഘടനയെ തന്നെ മാറ്റിയെഴുതാൻ തുനിഞ്ഞിരിക്കുകയാണ്. ഭക്ഷണ സ്വാതന്ത്രത്തിനെതിരെ രാജ്യത്താകെ കലാപമുയർത്തുകയാണെന്നും കോടിയേരി ആരോപിച്ചു.
രാജ്യത്തെ ഉദാരണവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരെ പോരാടിക്കൊണ്ട് ബി.ജെ.പി സർക്കാരിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ മതനിരപേക്ഷ ശക്തികളെല്ലാം ഇടതുമുന്നണിക്കൊപ്പം ഐക്യപ്പെടണം. മതനിരപേക്ഷതയിലൂന്നിയ രണ്ട് സർക്കാരുകൾ രാജ്യത്തുണ്ട്. ത്രിപുരയിലെ മണിക് സർക്കാരും, കേരളത്തിലെ പിണറായി വിജയൻ സർക്കാരുമെന്നും കോടിയേരി പറഞ്ഞു.
കേരളമൊഴിച്ച് മറ്റേതെങ്കിലും സംസ്ഥാനത്ത് കോൺഗ്രസിനൊപ്പം മുസ്‍ലിം ലീഗിന് കൂട്ടുകെട്ടില്ല. അങ്ങനെയുള്ള ലീഗ് ഇപ്പോൾ സി.പി.എമ്മിനെ കോൺഗ്രസുമായി കൂട്ടുകൂടാൻ ഉപദേശിക്കുന്നതെന്നും ആർ.എസ്.എസ്സിനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞ യു.പി.എ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ കോൺഗ്രസ് ഇനിയും മാറ്റിയിട്ടില്ല. മൃതുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് തുടരുന്നത്. കോടിയേരി പറഞ്ഞു. അനശ്വരമായ മാനവികതയുടെ പൂക്കളാണ് ഇവിടെ ഓരോ ഗ്രാങ്ങളിലും വിരിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സി.പി.എമ്മിന്റെ സമ്മേളനങ്ങളിൽ വൻ ജനപങ്കാളിത്തം ഉണ്ടാകുന്നതെന്നും സി.പി.എമ്മിനല്ലാതെ മറ്റേതൊരു പാർട്ടിക്കും ഇത്രയും ജങ്ങളെ അണിനിരത്താനാകില്ലെന്നും കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
5000 -ത്തോളം റെഡ് വളണ്ടിയർമാർ അണിനിരന്ന പ്രകടനം നടന്നു. ചെറുറാലികളായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകർ പൊതുസമ്മേളനത്തിൽ സംഗമിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.