
കാസർകോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവാഴ്ച ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് അവധി. നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവര്‍ത്തിച്ച അങ്കണവാടികള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമാണ്
ജില്ലയിലെ 31 ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. പനത്തടി കമ്മാടി കമ്യുണിറ്റി ഹാളില്‍ 10 പട്ടികവര്‍ഗ കുടുംബങ്ങളിലായി 55 ആളുകളും സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പന്തല അങ്കണവാടിയിലെ മൂന്ന് കുടുംബങ്ങളിലെ പതിനാലു പേര്‍ ഉള്‍പ്പടെ 13 കുടുംബങ്ങളിലെ 69 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്

പരാതികളും പരിഭവങ്ങളുമില്ലാതെ നാടിന്‍റെ കൂട്ടായ്മയിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഒരുക്കിയ താത്കാലിക കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി , എം. എല്‍. എ മാരായ എന്‍. എ നെല്ലിക്കുന്ന് കെ.കുഞ്ഞിരാമന്‍ എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍, നഗരസഭ ചെയര്‍മാന്മാരായ ബീഫാത്തിമ, ഇബ്രാഹിം, വി.വി രമേശന്‍, പ്രൊഫ കെ. പി ജയരാജന്‍ പ്രളയ ബാധിത മേഖലകളിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ,പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫീസര്‍, പോലീസ് ഫയര്‍ ഫോഴ്‌സ് ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, എന്നിവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
