
കാസർകോട്: ഫിസിയോ തെറാപ്പിക്കിടെ എൻഡോസർഫാൻ ബാധിതനായ കുട്ടിയുടെ കൈയും കാലും ഒടിഞ്ഞതായും, ഈ സംഭവം ആശുപത്രി ജീവനക്കാരുടെ പിഴവാണെന്നും ആരോപിച്ച മാതാപിതാക്കളുടെ വാദം പൊളിയുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന ഈ സംഭവം സര്‍ക്കാര്‍ ധനസഹായം ലക്ഷ്യമാക്കി നടത്തിയ നീക്കമെന്നാണ് വ്യക്തമാകുന്നുന്നത്. ഇത് മനസ്സിലാക്കാൻ സംഭവങ്ങളുടെ തുടക്കം പരിശോധിച്ചാൽ ബോധ്യമാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുൾ റസാഖ് എന്ന പന്ത്രണ്ട് വയസുള്ള കുട്ടിയുമായി മാതാവ് റുഖിയ ജനറൽ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്യാൻ എത്തുന്നത്. കുട്ടിയെ പരിശോധിച്ചത് ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍ അരുണ്‍ രാമാണ്. കുട്ടിയെ ശ്രദ്ധയോടെ ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയും, പിന്നീട് അരമണിക്കൂർ നിരീക്ഷണം നടത്തിയതിന് ശേഷമാണ് കുട്ടിയെ വീട്ടിലേക്ക് അയച്ചത്. അതുകൊണ്ട് തന്നെ ചികിത്സയില്‍ അറിയാതെപോലും പിഴവ് സംഭവിച്ചിട്ടില്ല എന്ന് ഡോക്ടർ ഉറപ്പുപറയുന്നു.
വെള്ളിയാഴ്ച ഫിസിയോ തെറാപ്പിക്ക് എത്തിച്ചപ്പോൾ തന്നെ, ഡോക്ടർ ഇവരോട് കുട്ടിയെ കൃത്യമായി ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുന്നില്ലേ എന്ന് ചോദിച്ചിരുന്നതാണ്. കാസർകോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോലും ഫിസിയോ തെറാപ്പി ലഭ്യമെന്നിരിക്കെ അബ്ദുൾ റസാഖ് ചികിത്സയ്ക്ക് വിധേയനായിട്ട് മൂന്നു മാസം എങ്കിലും ആയിട്ടുണ്ട് എന്ന് ഡോക്ടർ അവരോട് തറപ്പിച്ചുപറഞ്ഞു. പിന്നീട് സംഭവങ്ങൾ നടക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഫിസിയോ തെറാപ്പിക്ക് വിധേയനാക്കിയ തന്റെ കുട്ടിയുടെ കാല് ചികിത്സക്കിടയിൽ ഒടിഞ്ഞു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു രക്ഷിതാക്കളുടെ വരവ്. ആശുപത്രി അധികൃതർ ശക്തമായി ഇത് നിഷേധിച്ചപ്പോൾ, ചികിത്സ ചെയ്തശേഷം ഇവർ മടങ്ങിപ്പോയി. അതിനുശേഷം രക്ഷിതാക്കൾ കുട്ടിയുമായി ബുധനാഴ്ച വീണ്ടും വന്നു തങ്ങളുടെ കുട്ടിയുടെ കയ്യും കാലും ഫിസിയോ തെറാപ്പിക്കിടെ ഒടിഞ്ഞു എന്നായിരുന്നു ആ ആരോപണം. ഈ സമയത്ത് മാതാപിതാക്കള്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകരും മാധ്യമങ്ങളും കൂടെ ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്നത് ഈ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് എന്നാണ്.
തങ്ങളുടെ ചികിത്സയിൽ ഒരു പിഴവും പറ്റിയിട്ടില്ല എന്ന് ഉറപ്പിച്ചുപറഞ്ഞ ഡോക്ടർമാരുടെയും സ്റ്റാഫിന്റേയും നേരെ മാതാവ് കയർക്കുമ്പോഴും വേദനയാൽ കരഞ്ഞിരുന്ന കുട്ടിയെ അവർ ഒരിക്കൽ പോലും പരിഗണിച്ചില്ല എന്ന് ആശുപത്രിയിൽ ആ സമയത്തിൽ ചികിത്സയ്ക്ക് എത്തിയവരും സ്റ്റാഫും പറയുന്നു. കൂടാതെ, കുട്ടിയുടെ അസ്ഥി ഒടിഞ്ഞു എന്ന് പറയുന്ന ഭാഗങ്ങളിൽ അമർത്തിക്കൊണ്ടായിരുന്നു മാതാവ് എല്ലാവരോടും സംസാരിച്ചിരുന്നത് എന്നും ഇവർ പറയുന്നു. ഈ സമയത്തിനുള്ളിൽ ചാനലുകള്‍ ലൈവായി വിഷയം കവര്‍ ചെയ്യുകയും ഏതാനും ഓൺ ലൈൻ പോർട്ടലുകൾ കാസർകോട് ജനറൽ ആശുപത്രിയിൽ എൻഡോസൾഫാൻ ബാധിതനായ കുട്ടിക്ക് ചികിത്സാ പിഴവ് എന്ന രീതിയിൽ വാർത്തകൾ നൽകുകയും ചെയ്തു. ഇതൊക്കെ കാണുമ്പോൾ ഇത്തരത്തിൽ വാർത്ത വരികയായിരുന്നു അവരുടെ ലക്‌ഷ്യം എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് വഴി സർക്കാരിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായവും ഇവർ കരുതിയിരുന്നു എന്നും സംശയിക്കേണ്ടതാണ്. ജനറല്‍ ആശുപത്രിയില്‍ വാര്‍ത്താ ബഹളങ്ങള്‍ ശ്രുഷ്ട്ടിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരുമായി സംസാരിക്കുകയും കുട്ടിയെ വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പി. കരുണാകരന്‍ എം.പി, എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, സി. പി .എം ജില്ലാ കമ്മിറ്റി അംഗം സിജി മാത്യു എന്നിവര്‍ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
