കാസര്‍കോട്: നഗരത്തിന്റെ സമഗ്രവികസനത്തിനായി ജില്ലാ ഭരണകൂടം ബൃഹത്തായ പദ്ധതി കൊണ്ടുവരുന്നു. ഇതു സംബന്ധിച്ചുള്ള കരാറില്‍ കാസര്‍കോട് എം.എല്‍.എയും ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒപ്പുവച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പത്തുകോടി ചെലവില്‍ നഗരത്തിന്റെ മുഖഛായ മാറ്റുന്നത്. ഇതിനായി നവംബര്‍ ആറിന് കാസര്‍കോട് നഗരത്തില്‍ സര്‍വേ നടത്തും. സി എര്‍ത്ത് കമ്പനിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കാസര്‍കോട് നഗരത്തിലെ വിദ്യാനഗര്‍ മുതല്‍ അടുക്കത്ത് ബയല്‍ വരെയുള്ള സ്ഥലത്താണ് റോഡ് വികസനം കൊണ്ടുവരുന്നത്. ഇത്രയുഭാഗത്തുള്ള തെരുവ് വിളക്കുകള്‍ ഇനി മുതല്‍ മിഴിതുറക്കും. നഗരത്തില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാനായി പേ പാര്‍ക്കിങ് ഏര്‍പെടുത്തും. മാലിന്യ നിര്‍മാര്‍ജനത്തിനായി ബിന്‍ ഫ്രീ മേഖലയാക്കി നഗരത്തെ മാറ്റും.
ഇപ്പോഴുള്ള നഗരത്തിലെ കടകള്‍ രാത്രി പതിനൊന്നുവരേ തുറക്കാനുള്ള സൗകര്യമേര്‍പെടുത്തും. ജനങ്ങള്‍ക്ക് ഈ സമയങ്ങളില്‍ എത്തിച്ചേരാനും പോകാനും ബസ് സര്‍വീസ് ഉള്‍പെടേയുള്ള ഗതാഗത കാര്യങ്ങള്‍ പരിഷ്‌കരിക്കും. രാത്രികാലത്ത് കാസര്‍കോട്ടെ ക്ലബുകളും വായനശാലകളും പ്രവര്‍ത്തന സജ്ജമാകാനുള്ള പദ്ധതിയും കൊണ്ടുവരും. തളങ്കര പോലുള്ള തീരപ്രദേശങ്ങളില്‍ പൂന്തോട്ടങ്ങളും കുട്ടികളുടെ പാര്‍ക്കും സജ്ജമാക്കും. തിങ്ങിക്കൂടിയ തെരുവ് കച്ചവടക്കാരെ പൂര്‍ണമായും നഗരത്തില്‍നിന്ന് തുടച്ചുമാറ്റും. നഗരത്തിലെ മൈതാനങ്ങളില്‍ വിവിധതരം മാനസീകോല്‍ല്ലാപരമായ പരിപാടികള്‍ ദിനം തോറും ഒരുക്കും. കാസര്‍കോട് നഗരത്തെ വിദേശ നഗരം പോലെ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് കുമാര്‍ അറിയിച്ചു.
കാസര്‍കോട് നഗരത്തിൻ്റെ മുഖഛായ മാറും; നഗര വികസനത്തിനായി ബൃഹത്തായ പദ്ധതി വരുന്നു