
കാസര്‍കോട് ജില്ലയിലെ ബദിയടുക്കയില്‍ മരണപ്പെട്ട സഹോദരങ്ങളുടെ രോഗം മിലിയോഡോസിസ് എന്ന നിഗമനത്തില്‍ ജില്ലാ ആരോഗ്യവകുപ്പ്.മംഗളൂരുവിലെ ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച റിസള്‍ട്ട് പ്രകാരം ആണ് ഈ നിഗമനം. അതേസമയം മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

എന്നിരുന്നാലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ രോഗസ്ഥിരീകരണം സാധ്യമാകുകയുള്ളൂ. മംഗളൂരുവിലെ പരിശോധനാ ഫലം പുറത്ത് വന്നതു പ്രകാരം ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കിയതിനാലും വൈറസ് സാന്നിധ്യം ഇല്ലാത്തതിനാലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തുടക്കത്തിലെ ചികിത്സ നേടുകയാണെങ്കില്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണെന്നും ജില്ലാ ആരോഗ്യഓഫീസ് അറിയിച്ചു.
സാധാരണക്കാരില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാനാകും.എന്നാൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവരില്‍ ഈ രോഗം മാരകമായേക്കാം.പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
