കാസര്‍കോട്: ജില്ലയില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന നഴ്‌സുകളില്‍ ഭൂരിഭാഗം പേരും അടിസ്ഥാന യോഗ്യതപോലുമില്ലാത്തവര്‍. മിനിമം വേതനം മാത്രം വാങ്ങുന്ന യോഗ്യതയുള്ള നഴ്‌സ്മാരെ മാനേജ്‌മെന്റ് മാനസീകമായി പീഡിപ്പിക്കുകയും പിന്നീട് നിര്‍ബന്ധിച്ചു രാജിവപ്പിക്കുകയും ചെയ്യുന്ന പ്രവണ വര്‍ധിച്ചുവരിയാണെന്നാരോപണം ശക്തമാകുന്നു. കാസര്‍കോട് ജില്ലയില്‍ ഏകദേശം എണ്ണൂറോളം നഴ്‌സുമാര്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
സ്ഥിരം സ്വഭാവമുള്ള ജോലിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്ന സമീപനമാണ് പല ആശുപത്രിക്കുമുള്ളത്. പലരും പ്ലസ് ടു മാത്രം യോഗ്യതയുള്ളവരാണ്. 20 ശതമാനം പേര്‍ക്കാണ് നഴ്‌സിങ് ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളത്. സുപ്രീംകോടതി വിധിയനുസരിച്ച് 20,000 രൂപ മാസ ശമ്പളം നല്‍കേണ്ടതുണ്ട്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന ആശുപത്രികള്‍മാത്രമാണ് ഇത് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ ആശുപത്രികളും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ മിനിമം വേതനം നടപ്പിലാക്കണമെന്നാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 2017 ഒക്ടോബര്‍ ഒന്നുമുതലുള്ള മുന്‍കാല ശമ്പള കുടിശികയും നല്‍കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മാനേജ്‌മെന്റ് നടത്തുന്ന പ്രതികാര നടപടികളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലേബര്‍ ഓഫീസര്‍ മുമ്പാകെ ഉണ്ടാക്കിയ കരാറുകള്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ വകുപ്പ് നടപടിയെടുക്കണമെന്നും നഴ്‌സുമാരുടെ വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ അടുത്തമാസം ഒന്നുമുതല്‍ അനിശ്ചിതകാലസമരത്തിലേക്കു നീങ്ങുമെന്നും ഭരാവാഹികള്‍ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പ്രിന്‍സ് മാത്യു, അജീഷ് ചാക്കോ, കെ.എസ് അരുണ്‍, കെ ശ്യാമ, രഞ്ജിത്ത് മാത്യു സംബന്ധിച്ചു.
കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന നഴ്‌സുകളില്‍ ഭൂരിഭാഗം പേരും യോഗ്യതയില്ലാത്തവര്‍; മിനിമം വേതനം വാങ്ങുന്ന അംഗീകൃത നഴ്‌സ്മാരെ പീഡിപ്പിക്കുന്നതായും ആരോപണം