കാസര്‍കോട് ജില്ലയിലെ കാലവര്‍ഷക്കെടുതിയില്‍ 4.64 കോടി രൂപയുടെ നഷ്ടം; 12 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് ജില്ലയിലെ കാലവര്‍ഷക്കെടുതിയില്‍ 4.64 കോടി രൂപയുടെ നഷ്ടം; 12 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍

കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കുമുണ്ടായ നാശനഷ്ടം 4,64,67,128 രൂപയായി സര്‍ക്കാര്‍. ജില്ലയിലെ വിവിധ താലൂക്കുകളിലായി 12 പേര്‍ മരണപ്പെട്ടു. 379.61 ഹെക്ടര്‍ കൃഷിസ്ഥലം വെള്ളം കയറി നശിച്ചു. 3,95,02,597 രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലയിലാകെ 266 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇതില്‍ 44 വീടുകള്‍ പൂര്‍ണമായും 222 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 37,51,531 രൂപയും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് 32,13,000 രൂപയുടെയും നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. കാലവര്‍ഷം രൂക്ഷമാണെങ്കിലും ജില്ലയിലിതുവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നാണ് റവന്യു അധികൃതരുടെ റിപ്പോര്‍ട്ട്. വെള്ളപ്പൊക്കബാധിത മേഖലയില്‍ നിന്നും 58 പേര്‍ സുരക്ഷിത സ്ഥലങ്ങളിലേക്കും ബന്ധുക്കളുടെയും മറ്റും വീടുകളില്‍ മാറി താമസിച്ചിട്ടുണ്ട്. ഇതില്‍ 36 പേര്‍ പ്രായപൂര്‍ത്തിയായവവരും 22 കുട്ടികളും പെടും. കഴിഞ്ഞ മേയ് 29 മുതല്‍ ജൂലൈ 22 വരെയുള്ള കാലയളവില്‍ 1952.71 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.ജില്ലയില്‍ വെള്ളരിക്കൂണ്ട് താലൂക്കിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കഭീഷണിയുണ്ടായത്. ഇവിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. കള്ളാര്‍ വില്ലേജില്‍ ഐത്തക്കു നായിക് (85) കുളത്തില്‍ വീണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മരണപ്പെട്ടു. അശോകച്ചാലില്‍ കുളിക്കാനിറങ്ങിയ പ്രഭാകരന്‍ നായര്‍ (75) ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെള്ളരിക്കുണ്ടില്‍ അശോകച്ചാല്‍, മഞ്ചുച്ചാല്‍ എന്നീ രണ്ട് തോടുകള്‍ക്ക് പരിസരത്തുള്ളവര്‍ക്കാണ് പ്രധാനമായും വെള്ളപ്പൊക്കഭീഷണിയുള്ളത്. ഇവിടെയുള്ള അഞ്ച് കുടുംബങ്ങളിലെ 28 പേര്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് താമസംമാറി. വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളി മരംവീണ് 40 വീടുകള്‍ക്ക് കേടുപാടുണ്ടായി. ഇതില്‍ ഒരു വീട് പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു.ഹോസ്ദുര്‍ഗ് താലൂക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ കാലവര്‍ഷക്കെടുതിയല്‍ അഞ്ച് പേര്‍ മരണപ്പെട്ടു. പുല്ലൂര്‍ വില്ലേജില്‍ പുല്ലരിയാന്‍ പോയ വെള്ളച്ചി (63) വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തേത്. എടയിലക്കാട് വലിയപറമ്പില്‍ സുമേഷ് (34) ഇടിമിന്നലേറ്റ് മരണമടഞ്ഞതാണ് താലൂക്കിലെ ആദ്യ ദുരന്തം. ചെറുവത്തൂരില്‍ ബാബുവിന്റെ മകന്‍ ധ്യാന്‍ബാബു (4), ഉദിന്നൂരില്‍ അഷ്റഫ് (14) എന്നീ രണ്ട് കുട്ടികളും വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടു. അജാനൂര്‍ വില്ലേജില്‍ വേണു (50) ആണ് ഹോസ്ദുര്‍ഗ് താലൂക്കില്‍ കാലവര്‍ഷദുരന്തത്തില്‍ മരണമടഞ്ഞ മറ്റൊരാള്‍. താലൂക്കിലെ ഉദുമയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണ ഭീഷണിയുണ്ടായി. കാസര്‍കോട് താലൂക്കില്‍ വലിയനാശനഷ്ടമുണ്ടായില്ലെങ്കിലും കസബ തീരപ്രദേശത്ത് കടലാക്രമണ ഭീഷണിയുണ്ടായിട്ടുണ്ട്. അഞ്ചോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. താലൂക്കിലെ മൂന്നാട്, ബന്തടുക്ക, കുളത്തൂര്‍, അടൂര്‍ എന്നീ പ്രദേശങ്ങളിലാണ് ചെറിയ തോതില്‍ കാലവര്‍ഷക്കെടുതിയുണ്ടായത്.

0Shares