കാസര്‍കോട്: ജില്ലയിലെ ഏക ഗേള്‍സ് സ്‌കൂളായ നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചാനല്‍ ആര്‍.ബി റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെയാണ് മറ്റുചില പരസ്യമായ രഹസ്യവും ചാനല്‍ ആര്‍.ബിക്ക് മനസ്സിലാക്കാനായത്. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ചില തിരിമറികള്‍ നടത്താറുണ്ടെങ്കിലും കാസര്‍കോട്ടെ അവസ്ഥ വലിയ ഗൗരവ്വമുള്ളതാണെന്ന് ഇതോടെ മനസ്സിലായി. കാരണം സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ നിന്ന് പി.ടി.എ ഇനത്തില്‍ മറ്റുമായി 100 രൂപയില്‍ അധികം പണം പിരികരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം പല സ്‌കൂളുകളിലും പാലിക്കാറില്ല. അതുകൊണ്ട് ദുരിതം അനുഭവിക്കേണ്ടി വരുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കളാണ്. മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണം എന്നുകരുതി മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെടുമ്പോഴും താണും തണലുമാകേണ്ട സര്‍ക്കാര്‍ സ്‌കൂളുകള്‍ തന്നെ ഇവരെ ചൂഷണം ചെയ്യുന്നതാണ് നിലവിലെ അവസ്ഥ. ഇതിന്റെ ഉദാഹരണം ചാനല്‍ ആര്‍.ബി പുറത്തുവിടുന്ന ഈ തെളിവുകള്‍ തന്നെ ധാരാളം.
100 രൂപ എന്ന നിര്‍ദ്ദേശം കാറ്റില്‍ പറത്തി ഒരു കുട്ടിയില്‍ നിന്ന് 1000 ങ്ങളാണ് പല സ്‌കൂളുകളിലും പി.ടി.എ ഇനത്തില്‍ കൈപ്പറ്റിയത്. ഇതുവഴി ലക്ഷങ്ങളാണ് പല സ്കൂളുകളും പിരിച്ചെടുത്തത്. കാസര്‍കോട്ടെ ഗേള്‍സ് സ്‌കൂളുകളില്‍ ഇത്തവണ ചില കുട്ടികളുടെ കൈയ്യില്‍ നിന്ന് 2500 രൂപയും, 3000 രൂപയും കൈപ്പറ്റി എന്നത് ഈ രസീറ്റ് തന്നെ ഉദാഹരണം.
നിവര്‍ത്തികേട് കൊണ്ട് പണം കൈമാറിയ രക്ഷിതാക്കള്‍ ഈ കാര്യം പുറത്ത് പറയാന്‍ പോലും മടിക്കുന്നു. കാരണം കുട്ടികളുടെ ഭാവിതന്നെ, ഇതിന്റെ പേരില്‍ കുട്ടികൾ വേട്ടയാടപ്പെട്ടാലോ എന്ന ഭയം കൊണ്ടാണ് പല രക്ഷിതാക്കളും പേരുവിവരങ്ങള്‍ മറച്ച് വെക്കാന്‍ കാരണം. അവരുടെ അഭ്യർഥന മാനിച്ച് ഞങ്ങൾക്കും അവരുടെ പേരുകൾ മറച്ച് വെക്കേണ്ടിവന്നു.
കുട്ടികളുടെ യാത്രാ സൗകര്യവും വീടിന്റെ ഏറ്റവും അടുത്തുള്ള സ്‌കൂളില്‍ തന്നെ അഡ്മിഷന്‍ തരപ്പെടുത്തുകയും ചെയ്യുമ്പോള്‍ പല രക്ഷിതാക്കളും പി.ടി.എ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് നിര്‍ധനരായ പല രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഭീമമായ തുക കാരണം പല കുട്ടികളും മറ്റു സ്കൂളുകളെ തേടിപ്പോയ അവസ്ഥയുമുണ്ടായി. ഇത് മൂലം പല കുട്ടികൾക്കും ടി.സി യിൽ പോലും മാറ്റം വരുത്തേണ്ടിവന്നു. എന്നാല്‍ പി.ടി.എ ആവശ്യപ്പെടുന്ന പണം നല്‍കാത്തവര്‍ക്ക് അഡ്മിഷന്‍ നിരാകരിക്കുന്ന അവസ്ഥ ഉണ്ടായോ എന്നതും സംശയിക്കേണ്ടതാണ്. സര്‍ക്കാര്‍ സ്‌കൂളുകളെ മെച്ചപ്പെടുത്തി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തുമ്പോള്‍ ചില സ്‌കൂളുകളില്‍ കാണിക്കുന്ന ഈ തരത്തിലുള്ള ചൂഷണങ്ങള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസവകുപ്പും ഭരണകൂടവും ഇവര്‍ക്കെതിരെ നടപടിയെടുക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.