
തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്ക് തകര്‍ച്ചയിലേക്ക് ആണെന്ന കണക്കുകള്‍ നിരത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികള്‍.ബാങ്കിലെ ചെറുകിട വായ്പകള്‍ നല്‍കുന്നത് നിലച്ചിരിക്കയാണ്. വന്‍കിടക്കാര്‍ക്ക് വായ്പകള്‍ നല്‍കുന്നതിനാണ് അധികൃതര്‍ക്ക് താല്‍പര്യം. സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്ന പ്രവണത വ്യാപകമാണ്. വന്‍കിട കുത്തകകള്‍ക്ക് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കവും ശക്തമെന്നു ഭാരവാഹികള്‍. ബാങ്കിലെ ജീവനക്കാരെയാകെ ശത്രുക്കളായി കാണുന്ന സമീപനമാണ് അധികൃതരുടേത്. 25000 രൂപയില്‍ താഴെയുള്ള ചെക്ക് എഴുതിയാല്‍ ജീവനക്കാരില്‍ നിന്ന് സര്‍വീസ് ചാര്‍ജും പിഴയും ഈടാക്കുകയാണ്.

60 വയസാണ് റിട്ടയര്‍മെന്റ് പ്രായമെങ്കിലും 58 കഴിഞ്ഞാല്‍ പിരിഞ്ഞുപോയ്‌ക്കോളണം എന്നാണ് നിലപാട്. പിന്നീട് അവരെ തന്നെ കരാര്‍വ്യവസ്ഥയില്‍ തുച്ഛവേതനത്തില്‍ ജോലി ചെയ്യിക്കുകയും ചെയ്യുന്നു. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ വന്‍ പ്രതിഫലം നല്‍കി വെള്ളാനകളേപ്പോലെ എക്‌സിക്യുട്ടീവ് തസ്തികകളില്‍ നിയമിച്ചുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയന്‍ നേതാക്കളെ കൂട്ടത്തോടെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയതായും ഭാരവാഹികള്‍ ആരോപിച്ചു. ബാങ്കിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ ഇത്തരം നയങ്ങള്‍ക്കെതിരെ ബാങ്കിന്റെ തൃശൂരിലെ ഹെഡ് ഓഫീസിലേക്ക് 21 ന് രാവിലെ 10 ന് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ബെഫി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
