
കൊച്ചി: മഞ്ചേശ്വരത്തു കള്ളവോട്ട് നടന്നെന്നാരോപിച്ചു കോടതിയിലെത്തിയ ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് അപ്രതീക്ഷിത തിരിച്ചടി. മരണപ്പെട്ടവർ വോട്ട് ചെയ്തു എന്ന് ആരോപിച്ചാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നത്. നേരത്തേ, സുരേന്ദ്രന്‍ മരിച്ചവരെന്നു പറഞ്ഞവരിൽ നാട്ടിലുള്ളവർ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. ഇനി മൊഴി നല്‍കാനുള്ള 45 പേരില്‍ 42 പേര്‍ ഗള്‍ഫിലാണ്. ഇവരെ തിരികെയെത്തിക്കാന്‍ സുരേന്ദ്രന്‍ തന്നെ ചെലവു വഹിക്കണമെന്നാണു കോടതി ആവശ്യപ്പെട്ടത്. ഇവരെ നാട്ടിലെത്തിച്ചാലും കള്ളവോട്ടു നടന്നെന്നു തെളിയിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ആലോചിച്ചു തീരുമാനമറിയിക്കാമെന്നു സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
89 വോട്ടുകൾക്കാണ് സുരേന്ദ്രൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. സുരേന്ദ്രന്റെ പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ മൂന്നുപേര്‍ക്കു നേരത്തേ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് 42 പേരെ എത്തിക്കാന്‍ വിമാനക്കൂലി മുടക്കണമെന്നു കോടതി നിര്‍ദേശിച്ചത്. കേസില്‍ ഇതുവരെ ഹാജരായത് 154 പേര്‍. ആറ് പരേതര്‍ അടക്കം 253 പേരുടെ കള്ളവോട്ട് ചെയ്താണ് യു. ഡി. എഫ് വിജയിച്ചുവെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ആറ് പരേതരുടെതായി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ലിസ്റ്റില്‍ ഇവരില്‍ ഭൂരിഭാഗം പേരും ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി സത്യാവസ്ഥ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ പേരെ വിസ്തരിക്കേണ്ടെന്ന് വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, എന്മകജെ പഞ്ചായത്തുകളില്‍ നിന്നുള്ള പത്തുപേര്‍ കോടതിയില്‍ ഹാജരായി തങ്ങള്‍ സ്വയം വോട്ട് ചെയ്തതാണെന്നും നാട്ടില്‍ കൃഷി ചെയ്തു ജീവിക്കുകയാണെന്നും കോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്രത്തിന്റെ സഹായത്തോടെ ടിക്കറ്റ് എടുത്തു നില്‍കിയാലും ലക്ഷങ്ങള്‍ വേണം വിദേശ മലയാളികളെ എത്തിക്കാന്‍. ഇതിനു പുറമേ, വിസാ കാലാവധി കഴിയുന്നതിനു മുമ്പ് നാട്ടിലെത്തുകയെന്ന ബുദ്ധിമുട്ടും ഉണ്ടായേക്കാം. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എം. എല്‍. എ പി. ബി. അബ്ദുല്‍ റസാഖ് രംഗത്ത് വന്നിരുന്നു.
