
കാഞ്ഞങ്ങാട്: കവിതയുടെ നൈർമല്യവും നാടകത്തിന്‍റെ കരുത്തുമുള്ള വെള്ളിക്കോത്തിന്‍റെ മണ്ണിൽ കലോത്സവത്തിന് എത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യ നൽകി നാട്ടുകാർ മാതൃകയായി. കലോത്സവത്തിനായി രൂപീകരിച്ച നാട്ടുകാരുടെ പ്രാദേശിക കമ്മറ്റിയാണ് പായസവും സദ്യയും നൽകിയത്. നാലായിരത്തി അഞ്ഞൂറോളം പേർക്കാണ് നാട്ടുകാർ ഭക്ഷണം ഒരുക്കിയത്.

വെള്ളിക്കോത്ത് സ്കൂൾ പി.ടി.എ കമ്മറ്റിയും പൂർവ വിദ്യാർത്ഥി സംഘടനകളും നാട്ടുകാരും ഒന്നിച്ച് ഭക്ഷണമൊരുക്കിയപ്പോൾ നാനാഭാഗത്ത് നിന്നും എത്തിയവക്ക് വയറുനിറഞ്ഞ സന്തോഷം. കലോത്സവ ഭക്ഷണ കമ്മറ്റിക്ക് പുറമെ സമാന്തരമായി ഭക്ഷണം ഒരുക്കാൻ മാന്വലിൽ അനുമതി ഇല്ലെന്ന് ജില്ലാ കളക്ടർ ആദ്യം പറഞ്ഞെങ്കിലും പിന്നീട് സമ്മതം നൽകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ഒന്നാംദിവസത്തെ നാടകം കാണാനെത്തിയവർ പലരും ഭക്ഷണം ഇല്ലാത്തതിനാൽ ദുരിതത്തിലായതിനെ തുടർന്നാണ് നാട്ടുകാർ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. നാടകം കാണാനെത്തിയവർക്ക് നാടക പ്രവർത്തകർ ചുക്ക് കാപ്പിയും വിതരണം ചെയ്തു.
