
കോഴിക്കോട്: വർഗീയത പ്രചരിപ്പിച്ചവരും കലാപത്തിന് നേതൃത്വം കൊടുത്തവരും രാജ്യം ഭരിക്കുമ്പോൾ സത്യസന്ധമായി ജനങ്ങളെ സേവിച്ച പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കപ്പെടുകയാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരുമാണ് ഇതിന്റെ പിന്നിലെന്നും അവർ പറഞ്ഞു.
സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യം അറിയിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച ‘അംബ്രല മാർച്ച്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്വേത ഭട്ട്. ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവിനെ ദ്രോഹിക്കുന്നത്. അദ്ദേഹം കസ്റ്റഡിയിൽ എടുക്കാത്ത, ചോദ്യം ചെയ്യാത്ത പ്രതി സ്വതന്ത്രനായി 18 ദിവസങ്ങൾക്കുശേഷം വൃക്കസംബന്ധമായ തകരാർമൂലം മരിച്ചതിനാണ് സഞ്ജീവിനെ ഇപ്പോൾ ജയിലിലടച്ചിരിക്കുന്നതെന്ന് ശ്വേത പറഞ്ഞു. സഞ്ജീവിനെ തിരിച്ചെത്തിക്കും വരെ തനിക്ക് വിശ്രമമില്ല.

ഈ അനീതി അവസാനിക്കുന്നതുവരെ പോരാട്ടം അവസാനിക്കില്ല. 33 വർഷം മുമ്പ് വിവാഹം കഴിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒരു കരാറുണ്ടായിരുന്നു, ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരുമിച്ചു നിൽക്കും എന്നതായിരുന്നു അത്. കരാർ പൂർത്തീകരിക്കാൻ നിങ്ങൾ എനിക്കൊപ്പം നിൽക്കണമെന്ന് ശ്വേത അഭ്യർഥിച്ചു. ഐക്യദാർഢ്യം അറിയിക്കാനായി കേരളത്തിൽനിന്ന് ഓരോ പത്ത് മിനിറ്റിലും തനിക്ക് ഫോൺവിളികൾ വരുന്നുണ്ട്. നിങ്ങളോട് നന്ദി അറിയിക്കാൻ കൂടിയാണ് ഗുജറാത്തിൽനിന്ന് ഞാനിവിടെ എത്തിയത് -അവർ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെയും ശ്വേത ഭട്ടിന്റെയും മകനായ ശാന്തനു ഭട്ട് മുഖ്യാതിഥിയായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറല്ലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. വർണക്കുടകളും ചൂടി നിരവധി പ്രവർത്തകരാണ് സ്റ്റേഡിയം ജങ്ഷനിൽനിന്ന് ആരംഭിച്ച ‘അംബ്രല മാർച്ചി’ൽ പങ്കെടുത്തത്. വൈകീട്ട് 4.30ന് ആരംഭിച്ച മാർച്ച് 5.15ഓടെയാണ് മുതലക്കുളത്ത് എത്തിയത്.
