കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു: ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു: ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്

ബംഗളൂരു: തീപാറുന്ന പ്രചാരണത്തിനുശേഷം കര്‍ണാടകയില്‍ വോട്ടെടുപ്പിന് തുടക്കമായി. ആദ്യമണിക്കൂറില്‍ മികച്ച പോളിങാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ, കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അടക്കമുള്ള നേതാക്കള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. യെദ്യൂരപ്പ ശിഖാപുരില്‍ ഗൗഡ പുട്ടൂരിലുമാണ് വോട്ട് ചെയതത്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഢ പുത്തൂരില്‍ ഏഴ് മണിക്ക് വോട്ട് ചെയ്യാനെത്തി. മംഗലാപുരം മണ്ഡലത്തിലെ ബോളിയാറിലെ 100 നമ്പര്‍ ബൂത്തില്‍ രാവിലെ മന്ത്രി യു.ടി ഖാദര്‍ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്നും കോണ്‍ഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്നും യു.ടി ഖാദര്‍ പറഞ്ഞു. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിനായി 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്. പല ബൂത്തുകളിലും രണ്ട് മണിക്കൂര്‍ കൊണ്ട് 20 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴുമണിക്കു തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 15നാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ നിരീക്ഷണമാണ് കര്‍ണ്ണാടകയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

0Shares