കാസർകോട്: മലബാറിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ കോട്ടയായ കാസർകോടിൻ്റെ സംഘടനാ പ്രവർത്തനത്തിന് കരുത്ത് പകരാൻ എ.കെ.ജി മന്ദിരം പുതുതായി പണികഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജില്ലാക്കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് വിദ്യാനഗർ ചാലയിൽ കേരള മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയൻ നിർവഹിക്കും.
1984- ൽ വിദ്യാനഗർ ബി.സി റോഡിൽ നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെ മുൻഭാഗം ദേശീയപാത വികസനത്തിന് വേണ്ടി വിട്ടുനൽകിയതിനെ തുടർന്നാണ് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കെട്ടിടം ചാലയിൽ നിർമ്മിക്കാൻ നേതൃത്വം തീരുമാനിച്ചത്. ചെറുതും വലുതുമായി രണ്ട് കോൺഫ്രൻസ് ഹാൾ, ഡി.സി മീറ്റിംഗ് ഹാൾ, ലൈബ്രറി, റീഡിങ് റൂം, ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം, ഭക്ഷണശാല, അഥിതികൾക്കുള്ള താമസസൗകര്യം എന്നിവയുണ്ടാകും. ജില്ലയിലെ പാർട്ടി അംഗങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും പാർട്ടി അനുഭാവികളിൽ നിന്നും പണം സ്വരൂപിച്ചെടുത്താണ് പുതിയ എ.കെ.ജി മന്ദിരം പണിയുന്നതെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ ചാനൽ ആർ.ബിയോട് പറഞ്ഞു.