
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിറകില്‍ മറ്റൊരു ബസിടിച്ച് അഞ്ച് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തിന് കാരണം പിന്നാലെ വന്ന ബസിന്റെഅമിത വേഗമെന്ന് വിവരം. ടയര്‍ പഞ്ചറായ ബസില്‍ നിന്നിറങ്ങി റോഡില്‍ കാത്തു നിന്നവരുടെ മേലാണ് അമിത വേഗത്തില്‍ വന്ന ബസ് പാഞ്ഞു കയറിയത്. യ്യന്നൂർ-പഴയങ്ങാടി റൂട്ടിലോടുന്ന അൻവിത ബസ് ടയർ പഞ്ചറായതിനെ തുടർന്ന് ഒരുവശത്തേക്ക് നിർത്തി ടയർ മാറ്റുകയായിരുന്നു. പഞ്ചറായ ബസിൽ നിന്നും ഇറങ്ങിയവർ മറ്റ് ബസിന് കൈകാണിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. ഈ ബസിൽ നിന്നിറങ്ങിയ യാത്രക്കാർ അഞ്ചു മിനിറ്റിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്‌നേശ്വര എന്ന ബസിന് കൈകാണിച്ചു. അമിതവേഗത്തിൽ വന്ന ബസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറയുന്നു.

പഴയങ്ങാടി-പിലാത്തറ റൂട്ടിൽ മണ്ടൂരിലാണ് ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ദാരുണമായ അപകടമുണ്ടായത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ അദ്ധ്യാപികയും ഏഴോംമൂല സ്വദേശിയുമായ പി.പി.സുബൈദ (45), ഇവരുടെ മകൻ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി (35), പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപത്തെ കെ. മുസ്തഫ (58) എന്നിവരാണ് മരിച്ച നാലുപേർ. ഡ്രൈവർ ദേർമാൽ രുധീഷ്(25) പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പരിക്കേറ്റവരിൽ എട്ടു പേരുടെ നില ഗുരുതരമാണ്.
