
തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും കരകയറാൻ കിണഞ്ഞു പരിശ്രമിക്കുന്ന കെ. എസ്. ആർ. ടി. സി വരുമാനം ലക്ഷ്യമാക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നു. ഇത്തവണ സ്ഥാപനം കൈകോർക്കുന്നത് കുടുംബശ്രീയുമായി ആണ്. ഭക്ഷണശാല, ബസുകള്‍ വൃത്തിയാക്കൾ, സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ സംവിധാനം, ബസ് സ്റ്റാന്‍ഡുകളിലെ പൊതുശൗചാലയങ്ങളുടെ നടത്തിപ്പ് എന്നിവയിലാണ് വകുപ്പ് കുടുംബശ്രീയുമായി കൈകോർക്കുന്നത്.

കട്ടപ്പുറത്തുള്ള 15 വർഷത്തിൽ അധികം പഴക്കമുള്ള പൊളിക്കേണ്ട ബസുകളിൽ കുടുംബശ്രീയുടെ ഭക്ഷണ ശാലകൾ തുടങ്ങാൻ തീരുമാനം എടുത്തതാണ് ഇതിൽ പ്രധാനം. വരുമാനം ഇരു വകുപ്പുകളും പങ്കിട്ടെടുക്കും നിലവിലുള്ള കരാറുകള്‍ തീരുന്ന മുറയ്ക്ക് കുടുംബശ്രീക്ക് കൈമാറും. സ്ത്രീകളുടെ വിശ്രമമുറികളും റെയില്‍വേ മാതൃകയില്‍ നവീകരിച്ച് കുടുംബശ്രീക്ക് പരിപാലന ചുമതല നല്‍കും. ഇതുസംബന്ധിച്ച പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചു. വിവിധ ഡിപ്പോകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിനിയോഗിക്കുന്നതുസംബന്ധിച്ച് സാധ്യതാപഠനം നടക്കുകയാണ്. 14-ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും.
