
കാസർകോട്: വാഹനങ്ങൾ പോകുന്ന റോഡിൽ കക്കൂസ് മാലിന്യങ്ങൾക്കായി ആഴമുള്ള കുഴിയെടുത്ത ആശുപത്രി അധികൃതരുടെ നീക്കത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. മഴക്കാലത്ത് വൻ ദുരന്തത്തിനുള്ള കള്ളകുഴിയാണിതെന്ന് ഡ്രൈവർമാർ പറയുന്നു. ശുദ്ധജല വിതരണത്തിനുള്ള കൂറ്റൻ പൈപ്പും ഈ കക്കൂസ് മാലിന്യകുഴിക്കകത്ത് കൂടി കടന്നുപോകുന്നുണ്ട്. കാസർകോട് അശ്വിനി നഗറിലെ അരമന ആശുപത്രിയുടെ പരിസരത്തുകൂടിയുള്ള റോഡാണ് വെട്ടിപ്പൊളിച്ച് അനധികൃതമായി കുഴിയെടുത്തത്. സ്കൂൾ ബസ്സും ആംബുലൻസും അടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി ഓടുന്നത്.

ബാലഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും വീടുകളിലേക്കും മറ്റും ആളുകൾ പോകുന്ന റോഡാണിത്. രാത്രിയിൽ ബുൾഡോസർ ഉപയോഗിച്ച് നാലുമീറ്ററോളം ആഴത്തിൽ കുഴിയെടുത്തത് വളരെ രഹസ്യമായാണെന്ന് പരിസരവാസികൾ പറയുന്നു. റോഡിലെ സ്ഥലം കയ്യേറി അനധികൃതമായാണ് ചില നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ആശുപത്രിക്കെതിരെ മുമ്പും ആരോപണം ഉയർന്നിരുന്നു. നഗരത്തിലെ വൻകിടക്കാരുടെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് ചില നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
