
മംഗലാപുരം – ബെംഗളൂരു ദേശീയപാതയിൽ ഓടികൊണ്ടിരുന്ന ഗ്യാസ് ടാങ്കറിൽ നിന്നുണ്ടായ വാതക ചോർച്ച പരിഭ്രാന്തി പരത്തി. ദേശീയ പാതയിലെ ഉപ്പിനങ്ങാടിക്കടുത്ത കർവേലിൽ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ടാങ്കറിന്‍റെ മുകൾ ഭാഗത്തെ വാൽവിലൂടെ പുക പോലെ വൻതോതിൽ വാതകം ചോർന്ന് ഉയർന്നു പരന്നതിനെ തുടര്‍ന്ന് സമീപത്തെ ജുമാ മസ്ജിദിലെ ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.

മംഗലാപുരത്ത് നിന്നും പാചക വാതകവുമായി പോവുകയായിരുന്നു ടാങ്കര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ പിന്നാലെ ദേശീയപാതയിൽ വാഹന ഗതാഗതം വഴിതിരിച്ചു വിട്ടശേഷം പോലീസും ക്യുക്ക് റെസ്പോൻസ് ടീം വിദഗ്ധരും സ്ഥലത്തെത്തി ചോർച്ച അടയ്ക്കുകയായിരുന്നു.
