കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് ഉണ്ടായ അപ്രഖ്യാപിത ഹര്‍ത്താലില്‍ സാധാരണ ജനങ്ങള്‍ ഏറെ വലഞ്ഞു. പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടേയോ സംഘടനയുടെയോ അഹ്വാനമില്ലാതെ ഉണ്ടായ ഹര്‍ത്താല്‍ കാരണം പലരും പെരുവഴിയില്‍ കുടുങ്ങി.
ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാമ്പയിന്‍ രാജ്യത്തിൻ്റെ പലഭാഗത്തും തുടരുമ്പോഴും വാട്‌സാപ്പ് സന്ദേശം കേരളത്തെ അപ്രഖ്യാപിത ഹര്‍ത്താലിലേക്കാണ് തള്ളിവിട്ടത്. ജനകീയ ഹര്‍ത്താലെന്ന പേരിലാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇതിൻ്റെ ഉറവിടം കണ്ടെത്തുന്നതില്‍ പോലിസും ഇന്റലിജന്‍സും പരാജയപ്പടുകയായിരുന്നു. ആദ്യം എല്ലാവരും വ്യാജ വാര്‍ത്തയാണെന്നാണ് വിചാരിച്ചത്. പിന്നീട് നഗരത്തിലെ സ്ഥിതിയറിഞ്ഞപ്പോഴാണ് ഹര്‍ത്താല്‍ സത്യമാണെന്നറിയുന്നത്. രാവിലെ സാധാരണ നിലയില്‍ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ചില ഇടങ്ങളില്‍ യുവാക്കള്‍ സംഘടിച്ച് തടഞ്ഞതോടെ അതും ഇല്ലാതായി. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സ്വകാര്യ വാഹനങ്ങളെ ചിലയിടങ്ങളില്‍ യുവാക്കള്‍ തടഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് വാഹനങ്ങളെ വിട്ടയച്ചത്. കടകള്‍ തുറക്കാതെതന്നെ ഭൂരിഭാഗം വ്യാപാരികളും അപ്രഖ്യാപിത ഹര്‍ത്താലിനോട് സഹകരിച്ചു.
ചില സ്ഥലങ്ങളില്‍ കടകള്‍ തുറന്നെങ്കിലും യുവാക്കളുടെ സമ്മര്‍ദ്ദം മൂലം അടക്കേണ്ടിവന്നു. അനിയന്ത്രിതമായി നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ച ചിലരെ പോലീസ് ലാത്തി വീശി ഓടിച്ചു. ആസിഫയുടെ പേരില്‍ ഇവര്‍ നടത്തുന്നത് ബി.ജെ.പി വിരുദ്ധതയെന്നത് വ്യക്തം. ആര്‍.എസ്എ.സ് വര്‍ഗീയ വാദികള്‍ക്ക് പൊതുജനം നല്‍കുന്ന കനത്ത തിരിച്ചടിയുടെ ഭാഗമാണ് ഈ ഹര്‍ത്താലും. ചില യുവാക്കളുടെ വാട്‌സാപ്പ് സന്ദേശം ഒരു നാടിനെ ഹര്‍ത്താലികൊണ്ടെത്തിച്ചു എന്നതാണ് യാഥാര്‍ഥ്യം. മോഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ഉണ്ടായത് എന്ന് പറയപെടുന്നുവെങ്കില്‍ സാധരണ ജനത്തെ വലക്കുന്ന ഹര്‍ത്താല്‍ കേരളത്തില്‍ നടത്താന്‍ വാട്‌സാപ്പ് സന്ദേശം മതി എന്ന് നിലയിലായി കാര്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഒരു വാട്‌സാപ്പ് സന്ദേശം മതി കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എന്നനിലയിലായി കാര്യങ്ങള്‍; കടകള്‍ തുറക്കാതെ വ്യാപാരികളും ജോലിക്ക് പോകാനാവാതെ ജനങ്ങളും വീട്ടില്‍ തന്നെയിരുന്നു; അപ്രഖ്യാപിത ഹര്‍ത്താല്‍ ഉണ്ടായത് ഇങ്ങനെ