ഐതിഹാസികമായ ‘മാറുമറയ്ക്കല്‍ സമരം’ ഉള്‍പ്പെടെ മൂന്ന് പാഠങ്ങള്‍ എന്‍.സി.ആര്‍.ടി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍നീക്കം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഐതിഹാസികമായ ‘മാറുമറയ്ക്കല്‍ സമരം’ ഉള്‍പ്പെടെ മൂന്ന് പാഠങ്ങള്‍ എന്‍.സി.ആര്‍.ടി ചരിത്ര പുസ്തകങ്ങളില്‍ നിന്ന്  കേന്ദ്രസര്‍ക്കാര്‍നീക്കം ചെയ്തു

തിരുവിതാംകൂറിന്‍റെ ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭം അടക്കമുള്ള മൂന്ന് പാഠങ്ങള്‍ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എന്‍.സി.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) ഒഴിവാക്കി. കുട്ടികളുടെ പഠനഭാരം കുറയ്ക്കാനെന്ന വിചിത്ര വിശദീകരണത്തോടെയാണ് ചരിത്ര പുസ്തകത്തില്‍ നിന്ന് 70 പേജുകള്‍ ഒഴിവാക്കിയത്. കേന്ദ്രസര്‍ക്കാര്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറുടെ നിര്‍ദേശ പ്രകാരമാണ് പാഠങ്ങള്‍ ഒഴിവാക്കിയതെന്ന് ‘ദ ഇന്ത്യന്‍ എക്‌സപ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമൂഹത്തിലെ വസ്ത്രധാരണം സാമുഹ്യ ചരിത്രം എന്ന പാഠത്തിനു കീഴിലായിരുന്നു തിരുവിതാംകൂറിലെ നാടാര്‍ സ്ത്രീകള്‍ മാറ് മറയ്ക്കാനായി നടത്തിയ സമരത്തെക്കുറിച്ചുള്ള പാഠമുള്‍പ്പെടുത്തിയിരുന്നത്. സാമൂഹ്യ മുന്നേറ്റങ്ങള്‍ എങ്ങനെ വസ്ത്രധാരണത്തെ സ്വാധീനിച്ചുവെന്നായിരുന്നു ഈ ഭാഗത്തിന്‍റെ ഉള്ളടക്കം. ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും നവോത്ഥാന സമരങ്ങള്‍ എങ്ങനെയാണ് വസ്ത്രധാരണ രീതികളെ രൂപപ്പെടുത്തിയതെന്ന് ഈ ഭാഗത്തിലുണ്ടായിരുന്നു.

നിലവില്‍ നീക്കം ചെയ്ത മറ്റു രണ്ട് പാഠങ്ങളിലൊന്ന് ക്രിക്കറ്റിന്‍റെ ചരിത്രത്തെ സംബന്ധിച്ചുള്ളതാണ്. സമൂഹത്തിലെ ജാതി വ്യവസ്ഥയും രാഷ്ട്രീയവുമെല്ലാം എങ്ങനെ ഇന്ത്യയിലെ ക്രിക്കറ്റിന്‍റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നായിരുന്നു ഈ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നീക്കം ചെയ്ത മൂന്നാമത്തെ ഭാഗം രാജ്യത്തെ കര്‍ഷകരെക്കുറിച്ചുള്ളതാണ്. മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചയും അത് രാജ്യത്തെ കര്‍ഷകരെ ബാധിച്ച വിധവും ഈ പാഠത്തില്‍ വിശദീകരിച്ചിരുന്നു.

പ്രാചീന കേരളത്തില്‍ ചാന്നാര്‍ (നാടാര്‍) വിഭാഗക്കാരായ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കുട ചൂടാനും മേല്‍വസ്ത്രം ധരിക്കാനും ചെരുപ്പിടാനുമെല്ലാം വിലക്കുണ്ടായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ കടന്നുവരവോടെ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ തുടങ്ങി. 1822ല്‍ തിരുവിതാംകൂറില്‍ മാറ് മറച്ച ഒരു ചാന്നാര്‍ സ്ത്രീയെ നായന്മാര്‍ ആക്രമിയ്ക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇതിനെതിരെ ചാന്നാര്‍ വിഭാഗക്കാര്‍ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങി. രാജ്യത്തെ തന്നെ ജാതിവിരുദ്ധ സമരങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമാണിത്.

ഇതിനു മുന്‍പും നവോത്ഥാന ചരിത്രഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. സിബിഎസ്ഇ പാഠപുസ്തകങ്ങളില്‍ നിന്ന് മാറ് മറയക്കല്‍ പ്രക്ഷോഭം ഉള്‍പ്പെടുന്ന പാഠഭാഗം 2016 ഡിസംബറില്‍ നീക്കം ചെയ്തിരുന്നു. മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനമടക്കമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തവയിലുണ്ടായിരുന്നു.

0Shares