
കാസര്കോട്: ജൂൺ 15ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എം.പിയും എം.എൽ.എമാരും മറ്റ് സെൽ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത എൻഡോസൾഫാൻ വിക്ടിം റെമഡിയേഷൻ ഗവ. സെൽ യോഗത്തിൽ 11 കേന്ദ്രങ്ങളിൽ ജൂലൈ 25 മുതൽ എൻഡോസൾഫാൻ ലിസ്റ്റിൽ ഇനിയും ഉൾപ്പെട്ടിട്ടില്ലാത്തവരെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശം നടപ്പിലാക്കാനുള്ള തീരുമാനം അട്ടിമറിച്ച് എം.പിയും, എം.എൽ.എമാരുമടങ്ങുന്ന ജനപ്രതിനിധികളെയും സെൽ മെമ്പർമാരെയും റവന്യൂ മന്ത്രിയും ജില്ലാ കളക്ടറും അപമാനിച്ചുവെന്ന് സെൽ മെമ്പറും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ പ്രസിഡണ്ടുമായ കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു.
ജൂലൈ 25 മുതൽ 11 കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും അതാത് പ്രൈമറി/കമ്യൂണിറ്റി ഹെൽത്ത് സെൻറർ മുഖേന രജിസ്റ്റർ ചെയ്യുന്നതിനും റജിസ്റ്റർ ചെയ്യാത്തവർ ക്യാമ്പിൽ എത്തിയാൽ പരിശോധിക്കണമെന്നുമാണ് സെൽ കമ്മിറ്റി തീരുമാനം. ഇങ്ങനെയിരിക്കേ ഈ ക്യാമ്പ് ഭിന്നശേഷിക്കാർക്ക് മാത്രമാണെന്നും സർട്ടിഫിക്കറ്റ് മുഖേന അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ഏകപക്ഷീയമാണ്. എൻഡോസൾഫാൻ ക്യാമ്പ് പെരിയയിൽ മാത്രം നടത്തുന്നതിന് റവന്യൂ മന്ത്രി നിർദ്ദേശിച്ചുവെന്ന ജില്ലാ കളക്ടറുടെ പത്രക്കുറിപ്പ് സെൽ കമ്മിറ്റി തീരുമാനത്തിന്റെ ലംഘനമാണ്.

അതും മുമ്പ് സ്ലിപ്പ് കൈപറ്റിയവർക്ക്മാത്രം. ഇപ്പോഴും അൽഭുത വൈകല്യത്തോടെ കുട്ടികൾ പിറക്കുന്നുവെന്ന സത്യം ജില്ലാ കളക്ടർ വിസ്മരിക്കുന്നു. സർക്കാറിന്റെ നയം ജില്ലാ കളക്ടർ നടപ്പിലാക്കുന്നതോ കളക്ടറുടെ നയം സർക്കാർ നടപ്പിലാക്കുന്നതോയെന്ന് വ്യക്തമാക്കണം. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് 11 പഞ്ചായത്തുകളിൽ മാത്രമുള്ളതല്ല. അത് തീരുമാനിക്കേണ്ടത് സെൽ കമ്മിറ്റിയല്ല. എൻഡോസൾഫാൻ വിഷയത്തെ ഒതുക്കി തീർക്കുവാനുള്ള കമ്പനിയുടെ ശ്രമത്തിന് ജില്ലാ കളക്ടർ ചൂട്ടു പിടിക്കുന്നു. ഈ സമീപനം മരണത്തോട് മല്ലിടുന്ന ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിതബാധിതരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ് അധികൃതർ ചെയ്യുന്നത്. അടിയന്തിരമായി സെൽ കമ്മിറ്റി യോഗം വിളിച്ച് ചേർക്കാൻ സെൽ ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി തയ്യാറാവണമെന്ന് കെ.ബി.മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
