കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലേകാന്‍ എന്‍വിസാജിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നാലാം ഒപ്പുമരം ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തോടെ അതിന്റെ ഇരകള്‍ക്ക് ഭരണാഘടനാവകാശമായിത്തീര്‍ന്ന ആശ്വാസ ധനവും മറ്റുകാര്യവും ലഭ്യമാകാത്തിനെ തുടര്‍ന്ന് ജോയിന്റ് ഫോറം ഫോര്‍ ട്രിബ്യൂണല്‍ റൈറ്റ്‌സിന്റെയും നേതൃത്വത്തില്‍ ആണ് എന്‍വിസാജ് ഒപ്പുമരമൊരുക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത് നൂറുകണക്കിനാളുകള്‍ മരണപ്പെട്ടപ്പോള്‍ ആഗോള നിരോധനം ആവശ്യപ്പെട്ടായിരുന്നു കാസര്‍കോട്ട് ആദ്യം ഒപ്പുമരമുയര്‍ന്നത്. ഒന്നാം ഒപ്പുമരം സ്ഥാപിച്ച് നടത്തിയ സമരത്തിലൂടെ സഹ ജീവികള്‍ക്ക് നഷ്ടപരിഹാര ട്രിബ്യൂണലിന്റെ സാധ്യത തെളിഞ്ഞിരുന്നു. പിന്നീട് നടത്തിയ രണ്ടാം ഒപ്പുമരത്തിലൂടെ നടത്തിയ ഒപ്പു ശേഖരണത്തിലൂടെ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 27കോടിയിലധികം രൂപ ട്രഷറിയിലെത്തിച്ചു.പിന്നീട് ദുതിരബാധിതര്‍ക്ക് ആശ്വാസമായി 26 കോടി രൂപ പിന്നെയും ലഭ്യമാക്കി.
മൂന്നാം ഒപ്പുമരമുയര്‍ന്നതോടെ ബാധിതരുടെ വീട്ടുകാര്‍ക്ക് ആശ്വാസ ധനമായി അഞ്ചുലക്ഷം നല്‍കണമെന്ന് കോടതി ഉത്തരവ് കൊണ്ടുവന്നു. എന്നാല്‍ ഭരണഘടനാ പരമായി കേരളത്തിന് ലഭിക്കാനുള്ള 200 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ നാലാം ഒപ്പുമരവുമായി എന്‍വിസാജ് മുന്നോട്ടുവരുന്നത്. വ്യാഴാഴ്ച മുതല്‍ കാസര്‍കോട്ട് ആരംഭിക്കുന്ന നാലുദിവസ ഒപ്പുമര പരിപാടിയില്‍ രാവിലെ 10ന് സംവാദം എന്‍.എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച വീട്ടമ്മമാരെ ആദരിക്കും. കെ.എസ് അബ്ദുല്ല വീടുകളുടെ പദ്ധതി പ്രഖ്യാപനം നടത്തും. വിവിധ പുസ്തക പ്രകാശനവും ചടങ്ങില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍വിസാജ് ഭാരവാഹികളായ ജി.ബി വല്‍സന്‍, പ്രഫ. എം.എ റഹ്മാന്‍, ഹസന്‍ മാങ്ങാട് സംബന്ധിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലേകാന്‍ എന്‍വിസാജ് നാലാം ഒപ്പുമരം ഉയര്‍ത്തുന്നു; എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര ട്രിബൂണല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാരോപണം