
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് 50% വി.വി. പാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനെതിരായ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. രാജ്യത്ത് ജുഡീഷ്യറി അടക്കം എല്ലാ സ്ഥാപനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വാക്കാല്‍ വ്യക്തമാക്കി. മെച്ചപ്പെടുത്തുവാന്‍ എല്ലായ്‌പ്പോഴും സാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് വി.വിപാറ്റ് എണ്ണണമെന്ന നിര്‍ദേശം എതിര്‍ക്കുന്നു എന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വരുന്ന വ്യാഴാഴ്ച നാല് മണിക്കു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രോട്ടോക്കോളും നടപടി ക്രമങ്ങളും ഒക്കെ കൃത്യമായി നവീകരിച്ചിരുന്നു എങ്കില്‍ വി.വിപാറ്റ് നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതിക്ക് എന്തുകൊണ്ട് ഇടപെടേണ്ടി വന്നുവെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.തെരഞ്ഞെടുപ്പില്‍ 50 ശതമാനം വി.വി. പാറ്റ് എണ്ണുന്നതിലൂടെ ഫല പ്രഖ്യാപനത്തില്‍ പരമാവധി നാലു മണിക്കൂര്‍ കാലതാമസം മാത്രമേ ഉണ്ടാകൂ എന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
