ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കും?; ജനം വിധിയെഴുതാന്‍ ഇനി അഞ്ച് നാള്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം  മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കും?; ജനം വിധിയെഴുതാന്‍ ഇനി അഞ്ച് നാള്‍

കാസര്‍കോട്: ഭൂമിശാസ്ത്രപരമായ പ്രത്യേകകൊണ്ടും ഭാഷാ വൈവിധ്യം കൊണ്ടും ശ്രദ്ധമായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുമെന്നുള്ള പ്രവചനങ്ങള്‍ ഇവിടെ ചൂടുപിടിക്കുകയാണ്.മണ്ഡലത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം സ്വതന്ത്രനെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും ഒരുപോലെ തുണച്ച മണ്ഡലമാണിത്.

മദ്രാസ് സംസ്ഥാനത്തില്‍ ദക്ഷിണ കനറ ജില്ലയുടെ ഭാഗമായിരുന്നു മഞ്ചേശ്വരം. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകരണത്തോടെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി ഇത് മാറി. മലയാളം,കന്നഡ, തുളു, ഹിന്ദുസ്ഥാനി ,കൊങ്കിണി, മറാത്തി, ബ്യാരി ഭാഷകള്‍ സംസാരിക്കുന്ന ജനത അധിവസിക്കുന്ന പ്രദേശമാണിത്. ഭാഷാവൈവിധ്യവും വിവിധ സംസ്‌കാരങ്ങളുടെ സമന്വയവും തന്നെയാണ് മണ്ഡലത്തിനെ വേറിട്ടതാക്കുന്നത്. മതസാഹോദര്യത്തിന്‍റെ മകുടോദാഹരണമായ. ഉദ്യാവര്‍, മഞ്ചേശ്വരം ജൈന ക്ഷേത്രം ,കണ്വതീര്‍ത്ഥ അനന്തപുരം എന്നിവയെല്ലാം മണ്ഡലത്തിന്‍റെ നാനാത്വത്തിന് ഏകത്വം കൈവരുത്തുന്നു.

മഞ്ചേശ്വരം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മണ്ഡലം എന്‍മകജെ, കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, പുത്തിഗെ, വൊര്‍ക്കാടി ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ആകെ 198 ബൂത്തുകളാണ് ഇവിടെ ഉള്ളത്.214779 വോട്ടര്‍മാരും ഉണ്ട്.ഇവരില്‍ 107851 പേര്‍ പുരുഷന്‍മാരും 106928 പേര്‍ സ്ത്രീകളും ആണ്.

കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ചരിത്രത്താളുകളില്‍ ഇടം നേടിയിരുന്നു.1957 ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന എം. ഉമേശ് റാവുവിനെ എതിരില്ലാതെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തുകൊണ്ടാണ് മണ്ഡലം ചരിത്രം കുറിച്ചത്.1960 ലും സ്വതന്ത്യസ്ഥാനാര്‍ത്ഥിയായിരുന്ന കലിഗെ മഹാബല ഭണ്ഡാരിയെ മണ്ഡലം തുണച്ചു.1965 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കലിഗെ മഹാബല ഭണ്ഡാരി വിജയം ആവര്‍ത്തിച്ചു.1967 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കലിഗെ മഹാബല ഭണ്ഡാരി വീണ്ടും വിജയകൊടി നാട്ടി. 1970 ലും 1977 ലും സി.പി.ഐയിലെ എം. രാമപ്പ വിജയം ആവര്‍ത്തിച്ചു.

1980 ലും 1982 ലും സി.പി.ഐയിലെ ഡോ. എ. സുബ്ബറാവു നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു.1987 ലും 1991ലും 1996 ലും 2001ലും മുസ്‌ലീം ലീഗിലെ ചെര്‍ക്കള അബ്ദുളയാണ് വിജയിച്ചത്. 2006 ല്‍ സി.പി..എമ്മിലെ സിഎച്ച് കുഞ്ഞമ്പുവും 2011 ല്‍ 2016 ലും മുസ്‌ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാഖും മണ്ഡലത്തെ പ്രതിനിധീകരിച്ചു .പി.ബി അബ്ദുള്‍ റസാഖ് എം. എല്‍. എയുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് .

നിലവില്‍ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അംഗീകൃത ദേശീയ സംസ്ഥാന പാര്‍ട്ടികളില്‍ നിന്ന് എം.സി. ഖമറുദ്ദീന്‍ (ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് -ചിഹ്നം-ഏണി) രവീശ തന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി – ചിഹ്നം താമര) എം. ശങ്കര റൈ മാസ്റ്റര്‍ (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) ചിഹ്നം- ചുറ്റിക, അരിവാള്‍, നക്ഷത്രം) എന്നിവരും ദേശീയ സംസ്ഥാന അംഗീകൃത രാഷട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെടാത്ത രജിസ്‌ട്രേട് പൊളിറ്റിക്കല്‍ പാര്‍ട്ടികളില്‍ ഗോവിന്ദന്‍ ബി. ആലിന്‍ താഴെ( ദ അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എ.പി ഐ) ചിഹ്നം – കോട്ട് ) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഖമറുദ്ദീന്‍ എം. സി ( ചിഹ്നം ഫ്‌ളൂട്ട് ) ജോണ്‍ ഡിസൂസ ഐ ( ചിഹ്നം- ഓട്ടോറിക്ഷ) രാജേഷ് ബി ( ചിഹ്നം ഡയമണ്ട് ) എന്നിവരുമാണ് മത്സര രംഗത്തുള്ളത്.പൈവളിഗെനഗര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ കേന്ദ്രത്തില്‍ .ഒക്‌ടോബര്‍ 24 ന് വോട്ടെണ്ണും.

0Shares