ഉദ്യോഗസ്ഥന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കി ജില്ലാ കലക്ടര്‍; കാസര്‍കോട് കലക്ടറേറ്റില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കി

  • Post category:news
  • Reading time:2 mins read
You are currently viewing ഉദ്യോഗസ്ഥന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കി ജില്ലാ കലക്ടര്‍; കാസര്‍കോട് കലക്ടറേറ്റില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കി

കാസര്‍കോട്: പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമാക്കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും പൂര്‍ണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമായതോടെയാണ് കര്‍ശനമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു വ്യക്തമാക്കി. പ്രത്യേകം വിളിച്ചുചേര്‍ത്ത ജില്ലാ ഓഫീസറുമാരുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേര്‍ന്നു നിര്‍മ്മിച്ച തുണിസഞ്ചി ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു എഡിഎം എന്‍.ദേവിദാസിനു നല്‍കി പുറത്തിറക്കി.താഴെ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുവാനും കളക്ടര്‍ ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി.

1. സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ മാത്രം ഉപയോഗിക്കുക. കുപ്പിവെള്ളം പൂര്‍ണ്ണമായും ഒഴിവാക്കുക. ചടങ്ങുകള്‍ക്കുള്ള ബാനറുകള്‍ തുണികൊണ്ട് നിര്‍മ്മിക്കുക. ഫ്ളക്സ് ഒഴിവാക്കുക.

2. ഉച്ചഭക്ഷണവും മറ്റും പുറമെ നിന്നും പാര്‍സല്‍ പാങ്ങി പ്ലാസ്റ്റിക് കവറുകളും മറ്റും ഓഫീസ് പരിസരത്ത് കളയുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. പാര്‍സല്‍ വാങ്ങേണ്ട സാഹചര്യം വന്നാല്‍ സ്റ്റീല്‍പ്ലേറ്റ്, ഗ്ലാസ്സ് എന്നിവ മാത്രം ഉപയോഗിക്കുക.

3. സമ്പൂര്‍ണ്ണ ഹരിത പെരുമാറ്റചട്ടം നടപ്പിലാക്കുക (ഗ്രീന്‍ പ്രോട്ടോകോള്‍) കളക്ടറേറ്റ് കോമ്പൗണ്ടില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ദൈനംദിന ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക.

4. ഓഫീസുകളില്‍ പ്ലാസ്റ്റിക് നിര്‍മ്മിത സാധനങ്ങള്‍ (സഞ്ചി പോലുള്ളത്) കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കുക. നിര്‍ബന്ധിത സാഹചര്യത്തില്‍ കൊണ്ടു വരുന്നവ ഇവിടെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുപോകുക.

5. ഓഫീസ് ആവശ്യത്തിന് വാങ്ങിക്കുന്ന ഇലക്ട്രിക്ക്, ഇലക്ട്രോണിക്ക് സാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ വലിച്ചെറിയാതെ സിവില്‍ സ്റ്റേഷനടുത്തുള്ള പ്ലാസ്റ്റിക്ക് റീ സൈക്ലിംഗ് യൂണിറ്റില്‍ എത്തിക്കുക.

6. ഓഫീസില്‍ ഉപയോഗശൂന്യമായ പേപ്പറുകള്‍ ചുരുട്ടി വേസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാതെ അടുക്കിവെച്ച് സമയാസമയങ്ങളില്‍ കൈമാറുക.

7. ഓഫീസില്‍ ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രിക്ക്, ഇലക്ട്രോണിക്ക് സാധനങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

0Shares