തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ചാണകവെള്ളമൊഴിക്കുകയും അക്രമിക്കുകയും ചെയത് സംഭവത്തിൽ കേരളം ഇന്ന് തലകുനിക്കുകയാണ്. ഇന്നു രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. ശബരിമല വിഷയത്തില്‍ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പ്രിയനന്ദനന് നേരെ ആർ.എസ്.എസ് പ്രവർത്തകരുടെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചതും കേരളം കണ്ടതാണ്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ശാരീരിക ആക്രമണവും ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. ‘അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ’ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും പിന്നെലെ ചാണകവെള്ളം ഒഴിക്കുകയായിരുന്നു എന്നും പ്രിയാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികളെ കണ്ടാലറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദന് നേരെ ഉണ്ടായിരിക്കുന്നത്എന്നും ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നെലെ ‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല’ എന്ന മറ്റൊരു പോസ്റ്റിലൂടെ ആർ.എസ്.എസ്സിനെ അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അതിനുള്ള പ്രതികരമാകാം ഈ ആക്രമണം എന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ആക്രമണത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.