
ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 12ാം സീസണ്‍ വളരെ ആവേശകരമായി തന്നെ മുന്നേറുകയാണെങ്കിലും രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ കാത്തിരിപ്പ് ലോകകപ്പിനു വേണ്ടിയാണ്. മേയ് മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. വിരാട് കോലി നയിക്കുന്ന ടീമിലെ പകുതിയിലേറെ താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞു. ഇനി രണ്ടോ, മൂന്നോ താരങ്ങളുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.
നിലവിലെ ഐ.പി.എല്ലിലെ പ്രകടനം പരിഗണിച്ചാവും ഇവരെ തിരഞ്ഞെടുക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.
ടീമിനെ 15ന് പ്രഖ്യാപിക്കും ഏപ്രില്‍ 15ന് നമ്മുടെ വിഷുദിനത്തിലാവും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാസം 23നാണ് ലോകകപ്പിനുള്ള ടീമിന്റെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയതി. നിലവില്‍ മൂന്നു ടീമുകളാണ് 23 അംഗ സാധ്യതാ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ന്യൂസിലാന്‍ഡായിരുന്നു ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച ആദ്യ ടീം. പിന്നീട് പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരും സാധ്യതാ ടീമിനെ പുറത്തുവിട്ടിരുന്നു.
23വരെ സമയമുള്ളതിനാല്‍ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന കാര്യം വളരെ എളുപ്പമാണമെന്ന്‍ ഇന്ത്യന്‍ ഒഫീഷ്യല്‍ അറിയിച്ചു. ലോകകപ്പില്‍ ബാറ്റിങില്‍ നാലാമന്റെയും നാലാം ബൗളറുടെയും കാര്യത്തിലാണ് ഇന്ത്യക്കു ഇപ്പോള്‍ സംശയമുള്ളത്. ഇതിനുള്ള ഉത്തരം ഐ.പി.എല്‍ നല്‍കുമെന്നതിനാലാണ് ടീം പ്രഖ്യാപനം ബി.സി.സി.ഐ ഏപ്രില്‍ പകുതിയിലേക്ക് മാറ്റിയത്.
