
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: തെക്കൻ കേരളത്തിലെ ഈഴവരും വടക്കേ മലബാറിലെ തീയ്യരും രണ്ട് ജാതികളാണെന്നും മലബാറിലെ ഗോത്ര വിഭാഗമായ തീയ്യരുടെ വംശം അന്യം നിന്ന് പോകുകയാണെന്നും തിയ്യ യങ്‌മെന്റ്സ് വെൽഫെയർ മൂവ്‌മെന്റ് പ്രവർത്തകർ വ്യക്തമാക്കി. നിർബന്ധിത ജാതിപരിവർത്തനത്തിലൂടെ തീയ്യ വിഭാഗത്തിന് വൻതോതിൽ സംവരണനഷ്ടം നേരിടുന്നുവെന്നും കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിലയിരുത്തി. തീയ്യ, ഈഴവ വിഭാഗത്തെ വേർതിരിച്ച് രണ്ട് ജാതികളെയും സ്വാതന്ത്രമാക്കണമെന്നും ഇതിനായി സർക്കാർ തലത്തിൽ നിയമനിർമാണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഗോത്ര സംവിധാനത്തിലും, ആചാരാനുഷ്ടാനങ്ങളിലും, സമ്പന്നമായിട്ടുള്ളതാണ് തീയ്യസമുദായം. ക്ഷേത്രങ്ങളും കാവുകളും കഴകങ്ങളും തറകളും കേന്ദ്രമാക്കിയിട്ടുള്ള ഒരു ജീവിതരീതി തീയ്യസമുദായത്തിനുണ്ട്. സന്യാസജീവിതം നിഷിദ്ധമാണ്. തെയ്യം, തിറ, കളിയാട്ടം, പൂരം തുടങ്ങിയ ആഘോഷങ്ങൾ തീയ്യസമുദായത്തിന്റെ ജീവനാഡിയാണ്. എന്നാൽ ഈഴവർക്കാണെങ്കിൽ എസ്.എൻ.ഡി.പി പോലുള്ള കരയോഗങ്ങളാണ്. ശിവഗിരിയാണ് പ്രധാന തീർത്ഥാടന കേന്ദ്രം. സന്യാസജീവിതം ഈഴവർക്ക് പ്രഥമമാണെങ്കിലും ഗോത്ര സംവിധാനവും. ‘എട്ടില്ലം’ സംവിധാനവുമില്ല.
ജനറൽ വിഭാഗം 50 ശതമാനവും, ഒ.ബി.സി 40 ശതമാനം, പട്ടികജാതി- പട്ടികവർഗം പത്ത് ശതമാനം എന്നിങ്ങനെയാണ് കേരളത്തിൽ സംവരണം ലഭിക്കുന്നത്. ഇതിൽ ഈഴവർക്കും തീയ്യർക്കും കൂടി ലഭിക്കുന്ന 14 ശതമാനത്തിൽ ഏഴ് ശതമാനം വീതം തുല്യമായി ലഭിക്കെണ്ടിടത്ത് രണ്ട് മുതൽ മൂന്ന് ശതമാനം വരെ മാത്രമാണ് തിയ്യർക്ക് ലഭിച്ചുവരുന്നത്. ഇത് ഉന്നത വിദ്യാഭ്യാസത്തിനും, സർക്കാർ ജോലിക്കും നേരിട്ട് ബാധിക്കുന്നതായും അഞ്ചുശതമാനത്തോളം സംവരണനഷ്ടം സംഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. സെമിനാറിൽ ക്ഷേത്ര സ്ഥാനികർ സംബന്ധിച്ചു. ശ്രീരാജ് പാലക്കാട്ട്, വിനോദ് തുരുത്തി, സുകേഷ് ഒളവറ, സൂരജ് തൃക്കരിപ്പൂർ, രമണൻ മടിക്കൈ, ചന്ദ്രൻ നീലേശ്വരം, രതീഷ് ബാബു, കെ.ടി മധുസൂദനൻ, ശ്രീധരൻ പറയംപള്ളം, ടി.മാലിങ്കൻ, എൻ.ടി ചന്ദ്രൻ, കുമാരൻ മാണിമൂല, അനീഷ് മൊട്ട, ബാലകൃഷ്ണൻ അത്തിയടുക്കം, കുഞ്ഞിരാമൻ കൂരാമ്പ് തുടങ്ങിയവർ സംസാരിച്ചു.