തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്ത് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ക്കും മൂന്ന് എം.എല്‍.എമാര്‍ക്കുമെതിരെ അന്വേഷണം നടത്താനാണ് കോടതിയുടെ നിർദ്ദേശം.

കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി തുടങ്ങിയവര്‍ക്ക് പുറമെ എം.എല്‍.എമാരായ എം.പി വിന്‍സെന്റ്, ആര്‍.സെല്‍വരാജ് എന്നിവര്‍ക്കുമെതിരെയും അന്വേഷണം നടത്തും. ആരൊക്കെയാണ് അനധികൃതമായി ബന്ധുക്കളെ നിയമിച്ചത്, ഇക്കാര്യത്തില്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാകും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെ പരിധിയില്‍ വരിക. അതിനുശേഷമുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമോ എന്ന കാര്യം തീരുമാനിക്കുക.

നേരത്തെ, ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് പിണറായി സര്‍ക്കാരിലെ ഇ.പി. ജയരാജന് മന്ത്രിസ്ഥാന0 നഷ്ടമായിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബന്ധുനിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.