കാസർക്കോട് : കാസർകോട് ജില്ലയിൽ ഉദുമ നിയോജകമണ്ഡലത്തിലെ ദേലംപാടി പഞ്ചായത്ത്, കർണാടകയോട് അതിർത്തിപങ്കിടുന്ന പ്രദേശം. ഇവിടത്തെ ജനങ്ങളുടെ ഏറെ കാലത്തേ ആവശ്യമാണ്, അപകടം മാടിവിളിക്കുന്ന ‘പള്ളത്തൂർ പാലം’ പുനർനിർമിക്കുക എന്നത്. കർണാടകയിലെ ഈശ്വരമംഗലം, പുത്തൂർ, മംഗലാപുരം ഭാഗത്തേക്കും തിരിച്ചും ഇതുവഴി യാത്ര ചെയ്യുന്നവർ നിരവധിയാണ്. ഇവരെ ഭയപെടുത്തുന്നരീതിയിലാണ് ഈ പാലം നിലകൊള്ളുന്നത്.

മംഗലാപുരം എയർ പോർട്ടിനെ ആശ്രയിക്കുന്ന പ്രവാസികളും മഴ തുടങ്ങിയതോടെ ഈ വഴുള്ള യാത്രക്ക് പകരം സുള്ള്യവഴിയാണ് പോകുന്നത്. മാത്രവുമല്ല കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട അഡൂർ “ശ്രീ മഹാലിംഗേശ്വര” ക്ഷേത്രത്തിലേക്ക് കർണാടകയിൽ നിന്ന് തീർത്ഥാടകർ എത്തുന്നതും ഈ പാലത്തിലൂടെയാണ്. നിലവിൽ കർണാടക ട്രാൻസ്‌പോർട് ബസ് സർവീസ് നടത്തുന്നുണ്ടങ്കിലും മഴ തുടങ്ങിയതോടെ ഈ പാലം വരേയുള്ളു അവരുടെ സർവീസും. അത്കൊണ്ട് തന്നെ പൊതുജനം ഏറെ ബുദ്ധിമുട്ടുകയാണ്. ഈ പാലത്തിലൂടെ നടന്നുപോകാനും പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ, നിരവധി അപകടങ്ങൾ സംഭവിച്ച ഈ പാലത്തിൽ കഴിഞ്ഞ വർഷം കാസർകോട് കുമ്പള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

രണ്ട് ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മൃതദേഹം പോലും തിരിച്ചു കിട്ടിയത്. എന്നിട്ടും നമ്മുടെ ഭരണാധികാരികൾക്ക് ഒരു ഉണർവ്വും ഉണ്ടായില്ല. ഈ പാലത്തിന്റെ പുനർനിർമാണത്തിനായി സർക്കാർ തലത്തിൽ ഭരണാനുമതി ലഭിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂൾ കുട്ടികൾ അടക്കം നിരവധിപേർ ആശ്രയിക്കുന്ന ഈ പാലത്തിൽ ഇനിയൊരു അപകടം സംഭവിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ നടപടി കൈക്കൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.