ഇന്ത്യയില്‍ വധശിക്ഷ തുടരാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ വധശിക്ഷ തുടരാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമാണെന്ന് സുപ്രീംകോടതി. മൂന്നംഗ ബെഞ്ചില്‍ രണ്ടു അംഗങ്ങളുടെ ഭൂരിപക്ഷ വിധിയിലൂടെയാണ് വധശിക്ഷ നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ച മുതിര്‍ന്ന ജസ്റ്റിസ് കുര്യന്‍ ജോസഫ് നിയമപുസ്തകത്തില്‍ നിന്ന് വധശിക്ഷ ഒഴിവാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ സമയമായെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ മുതിര്‍ന്ന അംഗമായ കുര്യന്‍ ജോസഫ് ഐ.പി.സി 302 നോട് വിയോജിപ്പ് രേഖപ്പെടുത്തി. നിയമപുസ്തകത്തില്‍ നിന്ന് വധശിക്ഷ പുനഃപരിശോധിക്കണം. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ സമയമായി. വധശിക്ഷ നല്‍കിയിട്ടും സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും പല കേസുകളിലും ജനവികാരം കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നുണ്ടെന്നും വിയോജന വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടികാട്ടി. എന്നാല്‍ വധശിക്ഷ ആധുനികകാലത്തിന്റെ ശിക്ഷാവിധികളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്ന നിലപാടാണ് കുര്യന്‍ ജോസഫ് എടുത്തത്. വധശിക്ഷയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുണ്ടായിരിക്കുന്നത്.ഇന്ത്യന്‍ നിയമവ്യവസ്ഥ നല്‍കുന്ന പരമാവധി ഉയര്‍ന്ന ശിക്ഷയാണ് വധശിക്ഷ. മറ്റ് രണ്ടു രണ്ട് ജസ്റ്റിസുമാരുടെ വിധിയിലൂടെ ഇത് ഭൂരിപക്ഷ വിധിയായി മാറി. ചാനുലാല്‍ വര്‍മയെന്ന വ്യക്തിയെ വധശിക്ഷക്ക് വിധിച്ച കേസാണ് കോടതി പുനപരിശോധിച്ചത്. ചാനുലാല്‍ വര്‍മ 2011 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു എന്നതാണ് കേസ്. പുനപരിശോധനയിലൂടെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. തെളിവുകളുടെ അപര്യാപ്തത കണക്കിലെടുത്ത മൂന്നംഗ ബെഞ്ച് ചാനുലാലിന്റെ ശിക്ഷ ജീവപര്യന്തമായി കുറക്കുന്നതില്‍ ഒരേ അഭിപ്രായം കൈകൊണ്ടു.

0Shares