
കാസര്‍കോട്: സാമ്പത്തിക മാന്ദ്യം രാജ്യത്ത് തുടര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് പറഞ്ഞു. രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യസ്ഥാപനങ്ങില്‍ ബിബി റേറ്റിങ്ങുള്ള ഏക സ്ഥാപനമായ കിഫ്ബിയിലൂടെ വിവിധ വികസന പദ്ധതികള്‍ക്കായി സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപയും അതിന്‍റെ പലിശയും പതിനഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് സംഘടിപ്പിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രദര്‍ശനമായ കേരളനിര്‍മിതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ദ്രുതഗതിയിലുള്ള വികസനം ബഡ്ജറ്റില്‍ നിന്നും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ പുറത്ത് നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമുള്ള വിഭവങ്ങള്‍ കണ്ടെത്തി പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. സാധാരണ ബജറ്റില്‍ 7000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കാറുള്ളത്.
അതേ സമയം കിഫ്ബിയില്‍ അടുത്ത വര്‍ഷം 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത്. 2010 ലെ സംസ്ഥാന സര്‍ക്കാര്‍ 5000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സംസ്ഥാന ധനകാര്യത്തെ കുറിച്ചുള്ള പ്രത്യേക പരാമര്‍ശം നടത്തിയിരുന്നു. ഇന്ന് 50,000 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് രാജ്യത്തെ പുതിയ മാതൃകയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
