ഇതര സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച കാരണത്തിന് കൊല; ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഇതര സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച കാരണത്തിന് കൊല; ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. മറ്റു പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ചട്ടഞ്ചാല്‍ ജന്നത്തുല്‍ ഫിര്‍ദൗസ് ഹൗസില്‍ ഇക്കു എന്ന മുഹമ്മദ് ഇക്ബാല്‍, തളങ്കരയിലെ ജാക്കി ഹനീഫ എന്ന മുഹ്മദ് ഹനീഫ് എന്നിവരാണ് കേസിലെ പ്രതികള്‍. തായലങ്ങാടി മാളിക വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍, ചെങ്കള, മുട്ടത്തൊടി എ എം മുഹമ്മദ് ഉപ്പള, മണ്ണങ്കുഴിയിലെ ഹാജി മലങ്ക് അബൂബക്കര്‍ എന്നിവവരെയാണ് വെറുതെ വിട്ടത്. 2001 സെപ്തംബര്‍ 18ന് ആണ് കേസിനാസ്പദമായ സംഭവം. ഇതര സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന വിരോധമാണ് കൊലയ്ക്കു കാരണമെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. ഗൂഢാലോചനയെ തുടര്‍ന്ന് ഇക്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്ന് ബാലകൃഷ്ണനെ കാറില്‍ കയറ്റി കൊണ്ടുപോവുകയും പുലിക്കുന്ന്, ചന്ദ്രഗിരി പുഴ കടവത്തിനു സമീപത്തു വച്ചു കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് റിട്ട. തഹസില്‍ദാര്‍ വിദ്യാനഗര്‍, പൊടവടുക്കത്തെ ഗോപാലന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐയ്ക്കു കൈമാറിയത്. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സ്വകാര്യ കൊറിയര്‍ സ്ഥാപനം നടത്തി വരികയായിരുന്ന സമയത്താണ് ബാലകൃഷ്ണനെ വധിച്ചത്. സംഭവ ദിവസം സന്ധ്യയോടെ ബാലകൃഷ്ണനെ മുന്‍പരിയമുള്ള പ്രതികള്‍ കാറില്‍ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

0Shares