
കോട്ടയം: രാജ്യത്ത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും വര്‍ഗീയ ഭീഷണിയെ ആര്‍ക്ക് ചെറുക്കാന്‍ കഴിയും എന്നതാണ് ഈ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യം ചര്‍ച്ച ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നമ്മുടെ രാജ്യം പരിവര്‍ത്തനത്തിനായി ആഗ്രഹിക്കുകയാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ തന്നെ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്‍റെ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മതേതര മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് യു.ഡി.എഫാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരാണ് മോഡിയുടേത്. അതേപോലെ തന്നെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കാലഘട്ടമാണിത്. രാജ്യം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളിൽ പെട്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലാണ്. എവിടെ നവകേരളം എന്ന ചോദ്യമാണ് എല്ലായിടത്തും ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
