
തിരുവനന്തപുരം: ശബരിമല കർമസമിതിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമല കർമസമിതി എന്നത് ആട്ടിൻതോലിട്ട ചെന്നായ ആണെന്ന് ചെന്നിത്തല ആരോപിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കർമസമിതി. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവർ നടത്തുന്ന കള്ളപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും. കേരളത്തിൽ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമലയെ സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബി.ജെ.പി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അതിനുവേണ്ടി അവർക്ക് അനുവാദം നൽകിയതെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വയനാട്ടിൽ നിന്നുതന്നെ മത്സരിക്കാതെ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ കഴിയുമോ എന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യവും അപഹാസ്യമാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത്. മോഡിയുടെ വർഗീയകളി ഇവിടെ ചിലവാകില്ല. വർഗീയ പരാമർശങ്ങൾ നടത്തി മോഡി പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
