
ന്യൂ ഡൽഹി: സസ്യേതര ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന് തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഭക്ഷണശാലകളിലും വില്‍പ്പനശാലകളിലുമൊക്കെ ചില്ലു കൂട്ടിലും മറ്റുമായി സസ്യേതര ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് തീരുമാനം. ഇത്തരം ഭക്ഷണങ്ങളുടെ പ്രദര്‍ശനം ആളുകളുടെ വികാരത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്ന് എം.സി.ഡി സഭാനേതാവ് ശിഖ റായ് പറഞ്ഞു.

ഭക്ഷണശാലകളുടെ വലിയ ശൃംഖലയുള്ള പ്രദേശമാണ് തെക്കന്‍ ഡല്‍ഹി. ഹൗസ് ഖാസ്, ന്യൂഫ്രന്‍ഡ്സ് കോളനി, സഫ്ദര്‍ജങ് ഗ്രീന്‍പാര്‍ക്കിലെ കമല്‍ സിനിമ, ലാജ്പത് നഗറിലെ അമര്‍ കോളനി തുടങ്ങിയവയാണ് ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രങ്ങള്‍. നജഫ്ഗഢ് മേഖലയിലെ കക്രോള വില്ലേജ് കൗണ്‍സിലര്‍ സ്വകാര്യ പ്രമേയമായി കൊണ്ടുവന്ന ആവശ്യം എം.സി.ഡിയുടെ ആരോഗ്യസമിതി പരിഗണിക്കുകയായിരുന്നു. സമിതി ഇതു ശുപാര്‍ശയായി കോര്‍പ്പറേഷന്‍ യോഗത്തില്‍ അവതരിപ്പിച്ചു. സഭ അതു പാസാക്കുകയും ചെയ്തു. നഗരസഭാ നിയമമനുസരിച്ചു നടപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് അയച്ചു കൊടുക്കാനും തീരുമാനമായി.
