
കൊച്ചി: പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ അന്വേഷണ സംഘം മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങി. പൂർണമായ തെളിവ് സഹീതം പ്രതിയെ പിടികൂടാനാണ് സംഘം ശ്രദ്ദിക്കുന്നത്. പ്രതി സ്വാധീനമുള്ളയാളും അന്വേഷണത്തെ തിരിച്ച് വിടാൻ കഴിവുള്ളയാളുമായതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുമാണ് പോലീസ് നൽകുന്ന സൂചന. ഇതിന്ടെ ഭാഗമായി അന്വേഷണ ചുമതലയുള്ള ഐ.ജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ എത്തി. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ എത്തിയത്, ആലുവയിലെ പൊലീസ് ക്ലബ്ബില്‍ ഇദ്ദേഹം എത്തുമെന്നാണ് വിവരം.
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. സംവിധായകന്‍ നാദിര്‍ഷയേയും മറ്റു ചിലരെയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഇതിൽ കാവ്യയും, കാവ്യയുടെഅമ്മയും ഉണ്ടാകും. ഇതോടെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. ഏവരും ഉറ്റു നോക്കുന്ന ഈ കേസിൽ മുഖം നോക്കാതെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിന്റെ വിവരങ്ങള്‍ എല്ലാ ദിവസവും തനിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബെഹ്റ നിര്‍ദ്ദേശം നൽകി. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും നൽകുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്, തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കുമെന്നും ഡി.ജി.പി പറഞ്ഞു.