അരുണ്‍ ജെയ്റ്റ്‌ലി ; വിടപറഞ്ഞത് കാലഘട്ടങ്ങളെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഉന്നതനായ മനുഷ്യൻ

  • Post category:news
  • Reading time:1 min read
You are currently viewing അരുണ്‍ ജെയ്റ്റ്‌ലി ; വിടപറഞ്ഞത് കാലഘട്ടങ്ങളെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഉന്നതനായ മനുഷ്യൻ

മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതാം തിയ്യതി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്‌ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് 14നാണ് അദ്ദേഹത്തിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

അനാരോഗ്യത്തെ തുടര്‍ന്ന് 2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.


തന്‍റെ ജീവിതംകൊണ്ട് കടന്നുവന്ന നാളുകളെ അടയാളപ്പെടുത്തിയ വ്യക്തി എന്ന് ഒറ്റവാക്കില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാധിക്കും. ഡൽഹി സർവകലാശാലാ വിദ്യാർത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ൽ വി.പി.സിങ്ങിന്‍റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബി.ജെ.പി ദേശീയ നിർവാഹകസമിതിയിലുണ്ട്.

വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്‍റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.

0Shares