
കാസര്‍കോട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിക്കെത്തിയ 29 പേരില്‍ എട്ടുപേര്‍ തന്റെ വീട്ടില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ തയ്യാറായില്ല എന്ന് കാസര്‍കോട് ജില്ലയിലെ മാവില സമുദായക്കാരിയായ ഒരു അധ്യാപികയുടെ അനുഭവം ഫേസ്ബുക്കില്‍ കുറിപ്പായി ഇട്ടത് വൈറല്‍ ആകുന്നു. മലബാര്‍ പ്രദേശത്തെ ട്രൈബല്‍ വിഭാഗത്തിലാണ് മാവിലന്‍ സമൂഹം ഉള്‍പ്പെട്ടിട്ടുള്ളത്. താന്‍ ആദിവാസി ആയതിനാലാണ് ഈ വേര്‍തിരിവ് കാണിക്കുന്നത് എന്ന് മനസിലാക്കിയ ബിജിത എന്ന ഈ യുവതി ശക്തമായാണ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്റെ വീട്ടിൽ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറി നിന്നവരോട്…..
അതെ ഞാൻ ആദിവാസി മാവിലൻ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ. അതിൽ എനിക്ക് ഇരുണ്ട തൊലിയും കറ തീർന്ന മനസും.
നിനക്ക്…….. ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസും ആണെന്നുള്ളത് മനസിലാക്കുക. ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്…. നാളെ ചായക്ക് പലഹാരം ഇലയട ആണ്.
