
ശ്രീനഗര്‍/ ദില്ലി: പുല്‍വാമയിലെ ആക്രമണം തടയാനാവാത്തതിൽ സുരക്ഷാവീഴ്ച പറ്റിയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വലിയ സ്ഫോടക വസ്തുക്കളുമായി ഒരു വാഹനം കടന്നുപോകുമ്പോൾ അറിയാനോ പിടികൂടാനോ കഴിയാത്തത് വലിയ സുരക്ഷാ വീഴ്ചയാണ്. ഇത്തരം സംഭവങ്ങൾ നടക്കുന്നത് മുൻകൂട്ടി മനസ്സിലാക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സാധിച്ചില്ല. ഇന്ത്യയിലെ യുവാക്കള്‍ക്ക് ചാവേര്‍ പരിശീലനം നൽകുന്നത് തടയുന്നതിൽ നാം പരാജയപെട്ടുവോ എന്നും പരിശോധിക്കണം. നിലവിൽ ഗവർണർ ഭരണമുള്ള ജമ്മു കശ്മീരിൽ ഗവർണറായ സത്യപാല്‍ മാലികാണ് ഇക്കാര്യം പറഞ്ഞത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യ സുരക്ഷയുടെ കാര്യത്തിൽ മോദി സർക്കാർ പരാജയപെടുന്നുവോ എന്നും വിമർശനം ഉയരുന്നു. കാരണം ഭീകരരുടെ വേരോട്ടമുള്ള ജമ്മു കശ്മീരിൽ വലിയ സൈനിക വ്യൂഹം കടന്നുപോകുമ്പോൾ മുൻകരുതൽ നടപടി സ്വീകരിച്ചില്ല എന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണം. 2500 സൈനികരുമായി ബസുകളടക്കം 70 വാഹനങ്ങളാണ് ഒന്നിച്ച് അതീവ സുരക്ഷയുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയിളുടെ കടന്നുപോയത്. ഈ സമയമാണ് ഭീകരർ ചാവേറായി ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ പാക്ക് ഭീകരരാണെങ്കിലും അവർക്ക് ഇന്ത്യയിൽ സ്വാധീനവും സഹായവും നൽകുന്നത് ആരെന്ന ചോദ്യവും ഉയരുകയാണ്.
