കാസര്‍കോട്: താളിപ്പടുപ്പ് ഗ്രൗണ്ടില്‍ കഴിഞ്ഞ 18 മുതല്‍ തുടങ്ങിയ സംസ്ഥാന സീനിയര്‍ സോഫ്റ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് സംഘാടകര്‍ക്കെതിരേ വ്യാപകമായ പരാതി. താമസ സൗകര്യം ഏര്‍പ്പെടുത്തിയിടത്ത് പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് കാര്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഘാടകര്‍ തയ്യാറായില്ലെന്നാണ് കായിക താരങ്ങളുടെ പരാതി. പുരുഷ, വനിത വിഭാഗത്തില്‍ നിന്ന് സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 480 പേരാണ് കാസര്‍കോട്ട് മല്‍സരത്തിനെത്തിയത്. രാവിലെ മുതല്‍ വൈകിട്ട് വരേ നടക്കുന്ന മല്‍സരത്തില്‍ 18 നും 25 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് മൂന്ന് സ്ഥലങ്ങളിലാണ് താമസം ഒരുക്കിയതെന്ന് സംഘാടകര്‍ പറയുന്നു. കാസര്‍കോട് ഗവ.എച്ച്.എസ്.എസ്, തളിപ്പടുപ്പ് യു.പി.സ്‌ക്കൂള്‍, നെല്ലിക്കുന്നിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടം, ആലിയ ലോഡ്ജ് എന്നിവിടങ്ങളിലാണ് താമസം. ഇവര്‍ക്ക് താമസ സൗകര്യം സൗജന്യമായിരുന്നു. 20 ഓഫീ ഷ്യലുകള്‍ക്ക് മാത്രമാണ് താമസ-ഭക്ഷണം സൗജന്യമായി ഒരുക്കിയത്.
100 ലധികം വരുന്ന ഓരോ ബാച്ചിലുള്ളവര്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയപ്പോള്‍ ടോയ്‌ലറ്റ് സൗകര്യം നാമമാത്രമായിരുന്നുവെന്ന് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ പരാതിപ്പെട്ടു. ഞായറാഴ്ച സമാപിക്കുന്ന മല്‍സരത്തില്‍ നിന്ന് വിജയിച്ച ടീമുകളില്‍ നിന്ന് നവംബറില്‍ ഗോവയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കും. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പത്തോളം പുരുഷ-വനിത കായിക താരങ്ങള്‍ പങ്കെടുത്ത സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ താരങ്ങള്‍ക്ക് മികച്ച സൗകര്യം ഒരുക്കാത്തത് കായിക പ്രേമികളെ നിരാശപ്പെടുത്തുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. 15 ലക്ഷത്തോളം രുപ ചിലവിട്ട് നടത്തിയ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഇല്ലെന്നാണ് സംഘാടകരായ സി.എല്‍ ഹമീദും ഷാഫി എ.നെല്ലിക്കുന്നും ആരോപിക്കുന്നത്.
