
പാലക്കാട് :കേരളത്തില്‍ പഞ്ചായത്ത് തലം മുതൽ ബി.ജെ.പിയില്‍ പൊളിച്ചെഴുത്തു വേണമെന്ന്‍ ആര്‍.എസ്.എസ് നേതൃയോഗം . ലോക്സഭാ സ്ഥാനാർത്ഥി നിർണയം മുതലുണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് ആര്‍.എസ്.എസ് നീക്കമെന്നാണു സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ചും ചർച്ചചെയ്തു.
ബി.ജെ.പിയുടെ പ്രവർത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിനാണ് തെരഞ്ഞെടുപ്പു വിലയിരുത്തലിനു ചേർന്ന ആര്‍.എസ്.എസ് നേതൃയോഗത്തിൽ നിർദേശം ഉയര്‍ന്നത് . ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കളുടെ പേരെടുത്തു പറയാതെ തന്നെ വലിയ വിമര്‍ശനം പലരും ഉയര്‍ത്തി.

തെരഞ്ഞെടുപ്പുകാലത്തു ചില നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവർത്തകർക്കു പ്രയാസവും അസ്വസ്ഥതയും ഉണ്ടാക്കിയതായി കൊച്ചിയിൽ നടന്ന യോഗത്തിൽ വിമർശനമുയർന്നു. ആരെയും അകറ്റുന്നതല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണു വേണ്ടത്.
താഴെത്തട്ടിലുള്ള പ്രവർത്തകർക്കു പരിഗണന നൽകണം. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നൽകിയ മണ്ഡലങ്ങളിൽ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തൽ.
