അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇറങ്ങും. രാജസ്ഥാനത്തിലെ ഉദയ്പുര്‍ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലാണ് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇറങ്ങുക. ഈമാസം 12 നാണ് അംബാനിയുടെ മകള്‍ ഇഷയും ആനന്ദ് പിരമലും മുംബൈയില്‍ വച്ച് വിവാഹിതരാകുന്നത്. സാധാരണ ദിവസങ്ങളില്‍ ഉദയ്പുര്‍ വിമാനത്താവളത്തില്‍ 19 സര്‍വീസുകളാണുള്ളത്. എന്നാല്‍, അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വിമാന സര്‍വീസുകള്‍ നടത്തേണ്ടിവരും. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായാണ് അംബാനി കുടുംബം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദയ്പൂര്‍ വിമാനത്താവളത്തിലെ തിരക്ക് താരതമ്യേന വര്‍ദ്ധിച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ കൂടാതെ നഗരത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറികളും വിവാഹത്തിലെത്തുന്ന പ്രമുഖര്‍ക്കായി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വിവാഹച്ചടങ്ങുകള്‍ക്കെത്തും. വിവാഹത്തിന്റെ ആഡംബരത്തിനൊപ്പം അതിഥികള്‍ക്കുള്ള സൗകര്യങ്ങളും മികച്ചതായിരിക്കണമെന്ന് അംബാനി കുടുംബം ആഗ്രഹിക്കുന്നു. ആയിരത്തോളം ആഡംബരകാറുകളും ഗതാഗത സൗകര്യത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ജാഗ്വാര്‍, പോര്‍ഷെ, മെഴ്സിഡസ്, ഓഡി, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബരക്കാറുകള്‍ അതിഥികളെ വിമാനത്താവളത്തില്‍ നിന്ന് വേദിയിലെത്തിക്കും.അംബാനിയുടെ മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ചാണ് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇക്കഴിഞ്ഞ മെയിലാണ് വിവാഹക്കാര്യം ഇരു കുടുംബങ്ങളും പുറത്തുവിട്ടത്. യൂണിവേഴ്സിറ്റി ഒഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരമള്‍ റിയാലിറ്റി, പിരമള്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സ്ഥാപകനാണ്.

0Shares