ഫ്രാന്‍സിന്റെ ലോകകപ്പ് ആഹ്ലാദപ്രകടനം അതിരു കടന്നു: ആഘോഷത്തില്‍ പോലിസും ആരാധകരും തമ്മിലേറ്റുമുട്ടി രണ്ട് മരണം

  • Post category:news
  • Reading time:1 min read
You are currently viewing ഫ്രാന്‍സിന്റെ ലോകകപ്പ് ആഹ്ലാദപ്രകടനം അതിരു കടന്നു: ആഘോഷത്തില്‍ പോലിസും ആരാധകരും തമ്മിലേറ്റുമുട്ടി രണ്ട് മരണം

ഫ്രാന്‍സ്: ഫ്രാന്‍സ് ജനത തങ്ങള്‍ക്ക് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയ സന്തോഷത്തിലാണ്. ആ നേട്ടത്തില്‍ മതിമറന്ന് ആഘോഷിക്കുകയാണ് ഫ്രാന്‍സ് ആരാധകര്‍. എന്നാല്‍, പലയിടങ്ങളിലും ആഘോഷം അതിരുവിട്ടു. ചില സ്ഥലങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകങ്ങളും പ്രയോഗിച്ചു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഫൈനല്‍ കഴിഞ്ഞ രാത്രി തന്നെ അക്രമ പരമ്പര തുടങ്ങിയിരുന്നു. പലയിടങ്ങളിലും സ്ഥിതി നിയന്ത്രണാതീതമായി. സൗത്ത് ഈസ്റ്റ് ഫ്രാന്‍സിലെ അന്നെസി നഗരത്തില്‍ അമ്പതുകാരനായ ഒരു ആരാധകന്‍ സ്വയം കഴുത്ത് മുറിച്ച് കനാലില്‍ ചാടി. ഇയാള്‍ പിന്നീട് മരിച്ചു. വിജയലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ച ഒരു ആരാധകന്‍ മരത്തില്‍ ഇടിച്ചും കൊല്ലപ്പെട്ടു. നാന്‍സി നഗരത്തില്‍ മൂന്നു വയസുള്ള ആണ്‍കുട്ടിക്കും ആറു വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരാധകര്‍ വാഹനങ്ങള്‍ക്കു മുകളില്‍ കയറിയിരുന്ന ചീറിപ്പായുന്ന കാഴ്ചകളും ഫ്രാന്‍സില്‍ കാണാനാകുമായിരുന്നു. കടകള്‍ക്കു നേരേയും ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. മദ്യക്കുപ്പികള്‍ എറിഞ്ഞും മറ്റുമായിരുന്നു ആക്രമണം. നിരവധി പേര്‍ കസ്റ്റയിലാണ്. നാലായിരത്തിലധികം പൊലീസുകാരെ അക്രമം അമര്‍ച്ച ചെയ്യാനായി വിന്യസിച്ചിട്ടുണ്ട്. ലോകകപ്പ് നേടി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

10 ലക്ഷത്തോളം പേരാണ് ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ എത്തിയത്. ബെര്‍സി മെട്രോ സ്റ്റേഷന് ഫ്രഞ്ച് ടീമിന്റെ വിളിപ്പേരായ ലെ ബ്ലൂസ് എന്നുകൂടി ചേര്‍ത്ത് ബെര്‍സി ലെ ബ്ലൂസ് എന്നാണു പുതിയ പേര്. അവ്‌റോണ്‍ സ്റ്റേഷന്റെ പേര് നൗസ് അവ്‌റോണ്‍ ഗാഗ്‌നെ എന്നാക്കി- ഞങ്ങള്‍ നേടി എന്നാണു ഫ്രഞ്ച് ഭാഷയില്‍ ഇതിനര്‍ഥം. ചാള്‍സ് ദെ എറ്റോയ്‌ലെ സ്റ്റേഷന്റെ പേര് ഓണ്‍ എ റ്റു എറ്റോയ്‌ലെസ് എന്നാണു മാറ്റിയത്. ഞങ്ങള്‍ക്കു രണ്ടു നക്ഷത്രങ്ങളുണ്ട് എന്നര്‍ഥം. ഫ്രാന്‍സിന്റെ രണ്ടു ലോകകപ്പ് കിരീടവിജയങ്ങളെ അനുസ്മരിപ്പിക്കാനാണിത്.

0Shares