കാസര്‍കോട്: ചന്ദ്രഗിരി പുഴയുടെ കൈവഴിയായ ബാവിക്കരയില്‍ ഇക്കുറിയും ചാക്കുകൾ കൊണ്ട് തടയണ നിർമിക്കാനാണ് ബന്ധപ്പെട്ടവരുടെ നീക്കം. മണല്‍ നിറച്ച പ്ലാസ്റ്റിക്ക് ചാക്കുകള്‍ നിരത്തി 11 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മ്മിക്കുന്നത്. കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള ജല അതോറിറ്റിയുടെ ബാവിക്കര പദ്ധതി പ്രദേശത്ത് ഉപ്പു വെള്ളം കയറുന്നതിനാലാണ് കാലാകാലങ്ങളിലായി ഇവിടെ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്.

എന്നാല്‍ 11 ലക്ഷത്തിലേറെ രൂപ ചിലവ് വരുന്ന ഇത്തരം തടയണകള്‍ മഴയില്‍ തകരുകയാണ് പതിവ്. പിന്നീടുള്ള മാസങ്ങളില്‍ നഗരത്തിലെയും പരിസര പഞ്ചായത്തുകളിലെയും ആയിരക്കണക്കിനാളുകൾ ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അധികൃതരുടെ നിരുത്തരവാദപരമായ ചെയ്‌തിയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കര്‍മസമിതി തടയണ നിര്‍മാണം തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാവിക്കരയില്‍ ആധുനിക രീതിയിലുള്ള സ്ഥിരം തടയണ സംവിധാനം നിർമിക്കുമെന്ന പ്രഖ്യാപനം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ജല രേഖയായി മാറുകയാണ്. വേനൽകാലത്ത് ഉപ്പ് വെള്ളം കുടിക്കാൻ വിധിക്കപെട്ട ജനങ്ങളെ ഇത്തവണയും ദുരിത കയത്തിൽ ആഴ്ത്തുകയാണ് ഉത്തരവാദപ്പെട്ടവർ.
