ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസിനെ കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി എന്‍.ഐ.എയ്ക്ക് കൈമാറി. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും കേസിന്റെ അന്വേഷണം നടക്കുക. അന്തിമ തീരുമാനത്തിന് മുന്‍പ് ഹാദിയയെ വിളിച്ചു വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് എന്‍.ഐ.എക്ക് വിട്ടകാര്യം വ്യക്തമാക്കിയത്. അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഉടന്‍ നല്‍കണമെന്നും കേരള പൊലീസിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹാദിയയെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരായുമെന്നും സുപ്രീംകോടതി അറിയിച്ചു. അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
ഹാദിയയെ വിവാഹം കഴിച്ച യുവാവിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. മേയ് 24 നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന് പേരുസ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഷഫിന്‍ ജഹാന് ഐ.സിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന് പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആരോപിച്ചിരുന്നു.