
വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വ്യാജവാർത്തകളും സാമൂഹികമാധ്യമങ്ങൾ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാൻ നടപടിയെടുത്തെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതുതടയാൻ നടപടിയെടുത്തു. സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ പദ്ധതി നിർദേശമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹികമാധ്യമങ്ങളെക്കുറിച്ച് പ്രത്യേകചർച്ച നടത്തേണ്ടതുണ്ടെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. മന്ത്രിയും ഇത് സമ്മതിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട 3.94 ലക്ഷം സംഭവങ്ങൾ ഈ വർഷം റിപ്പോർട്ടു ചെയ്തതായി ഐ.ടി. സഹമന്ത്രി സഞ്ജയ് ധോത്രെ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേന്ദ്രമന്ത്രിമാർ, മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടേതായി 54 വെബ്സൈറ്റുകൾ ഈ വർഷം ഹാക്ക് ചെയ്യപ്പെട്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) റിപ്പോർട്ടനുസരിച്ചാണ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച് സഹമന്ത്രിയുടെ വിശദീകരണം.
