
ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ താരപ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും താന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്നും പ്രചാരണം നടത്തേണ്ടത് ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണതെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തവണ താന്‍ തെരഞ്ഞെടുപ്പിൽ താര പ്രചാരകനല്ല എന്നൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് വി.എസ് കുറിപ്പ് തുടങ്ങിയത്. ചില താരങ്ങളുടെ അവസാന കാലഘട്ടം ‘ചുവപ്പ് ഭീമന്‍’ ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണതെന്നും വി.എസ് കുറിച്ചു.
ഫിനാന്‍സ് മൂലധനത്തിന്‍റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്‍റെയും സുസ്ഥിര വികസനത്തിന്‍റെയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്‍റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്. ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും – വി.എസ് അച്യുതാനന്ദന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സി.പി.എം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവായ വി. എസ് അച്യുതാനന്ദനെ ഒഴിവാക്കി താരപ്രചാരക പട്ടിക പുറത്തു വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ താരപ്രചാരക ലിസ്റ്റിലെ നാല്‍പ്പത് പേരില്‍ വി.എസ് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം. എ ബേബി, തോമസ് ഐസക്, എളമരം കരീം എന്നിവരോടൊപ്പം ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ ലൈംഗീക പരാമര്‍ശം നടത്തിയ എ. വിജയരാഘവനും താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നു.
അതേപോലെ തന്നെ, വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തി സി.പി.എം സംസ്ഥാന കമ്മറ്റി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണുണ്ടായിരുന്നത്. ഇതിന് പിന്നാലെയായിരുന്നു 17 മണ്ഡലങ്ങളില്‍ പ്രസംഗിക്കുന്നുണ്ടെങ്കിലും വി.എസിനെ താരപ്രചാരക ലിസ്റ്റില്‍ പാര്‍ട്ടി ഉള്‍പ്പെടുത്താതിരുന്നത്.
